ബംഗളൂരു : കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ ദേവഗൗഡ ഇനിയും 100 വര്‍ഷം ജീവിച്ചിരിക്കട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേവഗൗഡയോട് തനിക്ക് തികഞ്ഞ ബഹുമാനമാണുള്ളതെന്നും മോദി പറഞ്ഞു.
കര്‍ണാടകയില്‍ തുമാകുരുവിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു മോദി.
കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ സംരക്ഷിക്കുന്നത് എച്ച്.ഡി. ദേവഗൗഡയുടെ പാര്‍ട്ടിയാണ്.ഈ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസും ജെഡി-എസും തമ്മില്‍ രഹസ്യധാരണയുണ്ട്.എന്നാൽ ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ.
ദാരിദ്ര്യ നിര്‍മാര്‍ജനം വാഗ്ദാനം ചെയ്താണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. എന്നാല്‍, പാവങ്ങളോടും കര്‍ഷകരോടും പിന്നീട് കോൺഗ്രസ്സ് കാട്ടിയത് കടുത്ത അവഗണനയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം മോദിയെ പ്രകീർത്തിച്ച് ദേവഗൗഡ സംസാരിച്ചതിനു പിന്നാലെയാണ് ഗൗഡക്ക് ദീർഘായുസ്സ് നേർന്നുള്ള മോദിയുടെ ആശംസ.2014ല്‍ ലോക്സഭാംഗത്വം ഉപേക്ഷിക്കാനുളള തീരുമാനത്തില്‍ നിന്നും തന്നെ പിന്തിരിപ്പിച്ചത് മോദിയാണെന്ന് ഗൗഡ വെളിപ്പെടുത്തിയിരുന്നു.
താങ്കളുടെ സീനിയോറിറ്റിയും പരിചയസമ്പത്തും രാജ്യത്തിന് ആവശ്യമാണെന്ന് ചൂണ്ടികാണിച്ചാണ് മോദി തന്നെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിച്ചതെന്നും ഗൗഡ ചൂണ്ടിക്കാട്ടിയിരുന്നു.
മാത്രമല്ല ബിഎസ്പിയുമായി സഖ്യം രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്ന ജെഡിഎസിന് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും ദേവഗൗഡ തുറന്നു സമ്മതിച്ചിരുന്നു.