ന്യൂഡൽഹി ; 100 കോടി രൂപയുടെ സംശയാസ്പദമായ ഇടപാടിനും വ്യാജവിവരങ്ങൾ നൽകി വിമാനത്താവളത്തിലെ സുരക്ഷ പാസ് സംഘടിപ്പിച്ചതിനും അറസ്റ്റിലായ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ഉപേന്ദ്ര റായിയെ ഡൽഹി ഹൈക്കോടതി മൂന്നു ദിവസത്തേക്കു സിബിഐ കസ്റ്റഡിയിൽ വിട്ടു.
അറസ്റ്റിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഉപേന്ദ്ര റായ് ശ്രമിച്ചെങ്കിലും,ഹർജി പരിഗണിക്കാൻ കോടതി വിസമ്മതിച്ചു.
തെഹൽക മുൻ പത്രാധിപരും,ദ പ്രിന്റ്ലൈന്സ് മീഡിയ ഗ്രൂപ്പ് ചെയര്‍മാനുമായ റായ്, സഹാറ അടക്കം രാജ്യത്തെ മാദ്ധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സാമ്പത്തിക ഇടപാടുകളും,വ്യോമയാന രംഗത്തെ റായുടെ ബന്ധങ്ങളുമാണ് പ്രധാനമായും അന്വേഷിക്കുക.
എയര്‍ വണ്‍ എന്ന വ്യോമയാന കമ്പനിയുടെ സ്ഥിരം ജീവനക്കാരന് എന്ന വ്യാജരേഖയുണ്ടാക്കി വിമാനത്താവളങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള പാസ് അനധികൃതമായ സ്വന്തമാക്കിയെന്നാണ് റായ്ക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്.
2017 ൽ റായുടെ അക്കൗണ്ടിലേക്ക് അനധികൃതമായി 79 കോടി രൂപയുടെ നിക്ഷേപം ഉണ്ടായിരുന്നതായും,ഇതിൽ നിന്നും 78.51 കോടി രൂപ ചില അക്കൗണ്ടുകളിലേക്ക് മാറ്റിയതായും സിബിഐ കണ്ടെത്തിയിരുന്നു.
അതേ സമയം രാജ്യത്തെ എട്ടോളം പ്രമുഖ മാദ്ധ്യമപ്രവർത്തകരും, ചില മാദ്ധ്യമ സ്ഥാപനങ്ങളും 350 കോടിയോളം വരുന്ന സാമ്പത്തിക ഇടപാടുകളിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് സൂചന.റായുടെ അറസ്റ്റിനെ തുടർന്ന് ഇവർക്കെതിരെയുള്ള നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.