പനങ്ങാട് ; കല്യാണത്തിന് സദ്യയുടെ കരാർ എൽപ്പിച്ച പാചകക്കാരൻ സദ്യ എത്തിക്കാതെ മുങ്ങി , വിവരമറിഞ്ഞ വധുവിന്റെ മാതാപിതാക്കൾ ബോധരഹിതരായി .
പനങ്ങാട് വി.എം. ഭജന ഹാളിൽ കഴിഞ്ഞ ദിവസം നടന്ന വിവാഹചടങ്ങിലായിരുന്നു സംഭവങ്ങൾ.
പനങ്ങാട് നിന്നുള്ള വധുവും എഴുപുന്നയില്‍ നിന്നുള്ള വരനും കടവന്ത്രയിലെ ക്ഷേത്രത്തില്‍ താലികെട്ട് കഴിഞ്ഞ് വീട്ടുകാരോടൊപ്പം രാവിലെ ഹാളിലെത്തി മണിക്കൂറുകൾ കഴിഞ്ഞിട്ടും സദ്യ എത്താതായതോടെ സദ്യയുടെ കരാറുകാരനെ തേടിയിറങ്ങി പനങ്ങാട് റസി.അസോസിയേഷന് പ്രവര്‍ത്തകര്‍.
എന്നാൽ അപ്പോഴേക്കും കരാർ ഏറ്റ മുണ്ടേമ്പിള്ളി തയ്യത്തുശ്ശേരി സൈജു സ്ഥലം വിട്ടിരുന്നു. പിന്നെ സൈജുവിന്റെ സഹായികളെ കണ്ടുപിടിച്ചു.
വിവാഹ സദ്യക്കുള്ള പച്ചക്കറികൾ അരിയണമെന്ന് മാത്രമേ തങ്ങളോട് പറഞ്ഞുള്ളൂവെന്നും,പന്തികേട് തോന്നിയപ്പോൾ തങ്ങൾ സ്ഥലം കാലിയാക്കിയതായും പറഞ്ഞ് സഹായികൾ കൈ മലർത്തി.
ഇനിയും കാര്യങ്ങൾ വൈകിപ്പിക്കുന്നത് ശരിയല്ലെന്ന് തോന്നിയതോടെ പനങ്ങാട് സെന്‍ട്രല്‍ റസി. അസോസിയേഷന് മുന്നിട്ടിറങ്ങി.കിട്ടാവുന്ന ഹോട്ടലുകളിൽ നിന്നും,കാറ്ററിംഗ് സെന്ററുകളിൽ നിന്നും ഊണും,ബിരിയാണിയും എത്തിച്ചു.വരന്റെ വീട്ടുകാർക്കായി മരടിലെ സ്റ്റാര്‍ ഹോട്ടലില്‍ നിന്നും വെജിറ്റേറിയൻ സദ്യയും എത്തിച്ചു.
എന്തായാലും വധുവിന്റെ വീട്ടുകാരും,നാട്ടുകാരും ഒത്തൊരുമിച്ച് പ്രവർത്തിച്ചതോടെ വരന്റെ വീട്ടുകാർക്കും സമാധാനമായി.
വിവാഹ തിരക്കുകൾ കഴിഞ്ഞ് റസി.അസോസിയേഷന്റെ നേതൃത്വത്തില്‍ തന്നെ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് പോലീസില്‍ പരാതിയും നല്കി.