കോഴിക്കോട് : മിഠായിത്തെരുവിലെ വ്യാപാരികള്‍ക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വാഹന ഗതാഗത നിയന്ത്രണം പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് മെയ് 8 ചൊവ്വാഴ്ച കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കുന്നു . ഉച്ചക്ക് 12 മണി വരെയാണ് വ്യാപാരി വ്യവസായികള്‍ സംയുക്തമായി കടകള്‍ അടച്ച് പ്രതിഷേധം പ്രകടിപ്പിക്കുന്നത്.
25 വര്‍ഷത്തിലധികം നീണ്ട കാത്തിരിപ്പിന് ശേഷം മിഠായിത്തെരുവ് മുഖം മിനുക്കിയതോടെയാണ് ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തെരുവിന്റെ തനിമ നിലനിര്‍ത്തുന്നതിനും സ്വതന്ത്രമായി ജനങ്ങള്‍ക്ക് സാധനം വാങ്ങുന്നതിനും ഗതാഗത നിയന്ത്രണം വേണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. കച്ചവടക്കാരുടെ ബുദ്ധിമുട്ടുകളറിയാന് ആരും ശ്രമിച്ചില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. എന്തായാലും വ്യാപാരത്തിന് തടസമുണ്ടാക്കുന്ന ഗതാഗതനിയന്ത്രണം പുനക്രമീകരിക്കണമെന്നും മിഠായിത്തെരുവിനെ നശിപ്പിക്കരുത് എന്നും ആവശ്യപ്പെട്ടാണ് കടയടപ്പ് സമരം നടത്തുന്നത്. ചൊച്ചാഴ്ച ഉച്ചക്ക് 12 മണി വരെയാണ് സമരം.
മിഠായിത്തെരുവ്, താജ് റോഡ്, എം.പി റോഡ് , മേലെ പാളയം, ഒയാസിസ്, കോയന്‍കോ ബസാര്‍, കോര്‍ട്ട് റോഡ് , ഗ്രാന്‍ഡ് ബസാര്‍, ചെമ്പോട്ടിലൈന് എന്നിവിടങ്ങളിലെ വ്യാപാരികള്‍ പണിമുടക്കില്‍ പങ്കെടുക്കും. വിദേശ രാജ്യങ്ങളിലെ പൈതൃക തെരുവുകളെ പുകഴ്ത്തുന്നവര്‍ അവിടുത്തെ പാര്‍ക്കിങ് സൗകര്യങ്ങളെ വിസ്മരിക്കുകയാണെന്ന് വ്യാപാരികള്‍ പറയന്നു. കിഡ്സണ്‍ കോര്‍ണറില്‍ ഇരുചക്ര വാഹനങ്ങള്‍ പോലും ഇപ്പോള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നില്ല. മിഠായിത്തെരുവില്‍ വ്യാപാരം കുറഞ്ഞതിന്റെ കാരണം ഗതാഗത നിയന്ത്രണമാണെന്ന് അധികാരികൾക്ക് ബോദ്ധ്യമാകുന്നതു വരെ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം.