മലപ്പുറം : ബാലികയെ സിനിമ തിയറ്ററിൽ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മൊയ്തീൻ കുട്ടി സിപിഎമ്മിന്റെ സ്ഥിരം സാമ്പത്തിക സ്രോതസുകളിലൊന്നാണെന്ന് ആരോപണം. സ്വർണക്കച്ചവടക്കാരനായ ഇയാൾക്ക് പ്രത്യക്ഷ രാഷ്ട്രീയ പ്രവർത്തനമില്ലെങ്കിലും പാർട്ടിയുടെ സ്വന്തം ആളായിട്ടാണ് കണക്കാക്കപ്പെടുന്നത്.
പ്രാദേശിക സിപിഎം നേതാക്കൾ കൊടുത്ത ഉറപ്പിന്മേലാണ് ഇയാൾ വിദേശത്തേക്ക് കടക്കാതിരുന്നത്. പീഡനത്തിനിരയായ കുഞ്ഞും അമ്മയും താമസിക്കുന്നത് ഇയാളുടെ ക്വാർട്ടേഋഴ്സിലാണ്. പത്തോളം ക്വാർട്ടേഴ്സുകൾ ഇയാൾക്ക് സ്വന്തമായുണ്ട്.
കഴിഞ്ഞ പതിനെട്ടാം തീയതി നടന്ന സംഭവം തീയറ്റർ ഉടമകളാണ് ചൈൽഡ് ലൈനിനെ അറിയിച്ചത്. പൊലീസിൽ അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഇത് സിപിഎം നേതാക്കളുടെ ഇടപെടലിനെ തുടർന്നാണെന്നാണ് ആരോപണം. പിന്നീട് വീഡിയോ പുറത്തായതോടെയാണ് പൊലീസ് കേസെടുക്കാൻ നിർബന്ധിതരായതും അറസ്റ്റ് നടന്നതും.
അതേസമയം ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിയെ രക്ഷിക്കാൻ ശ്രമിച്ച സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ജനവികാരം ശക്തമാണ്. പ്രതിയെ രക്ഷിക്കാൻ കൂട്ടു നിന്നവർക്കെതിരെയും നടപടിയെടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.