ഇസ്ലാമാബാദ് ; പാകിസ്ഥാനിൽ പ്രമുഖ ഹിന്ദു വ്യവസായിയേയും , മകനേയും വെടി വച്ചു കൊലപ്പെടുത്തി.
വ്യവസായി ജയ്പാൽ,മകൻ ഹരേഷ് എന്നിവരെയാണ് ബലൂചിസ്ഥാൻ മേഖലയിൽ വച്ച് വെടിവച്ച് കൊലപ്പെടുത്തിയത്.
ഹബ്ബ് ചോക്കി ഭാഗത്തുള്ള സ്വന്തം സ്ഥാപനത്തിൽ നിന്നും അടുത്തുള്ള നഗരത്തിലേക്ക് പോകാൻ തുടങ്ങവേയായിരുന്നു ഇവർക്കെതിരെയുള്ള അക്രമണം.
പാകിസ്ഥാനിൽ ഹിന്ദുക്കൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്നതിന്റെ തെളിവാണ് ജയ്പാലിന്റെയും,ഹരേഷിന്റേയും കൊലപാതകമെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായ കപിൽ ദേവ് ട്വീറ്റ് ചെയ്തു.
മാദ്ധ്യമങ്ങൾ പലപ്പോഴും ഹിന്ദുക്കൾക്കെതിരെയുള്ള അക്രമങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനങ്ങളും പ്രദേശത്ത് നടക്കുന്നുണ്ട്.
ഈ വർഷം ജനുവരിയിലും ഇത്തരത്തിൽ അക്രമണം നടന്നിരുന്നു. ഹിന്ദു സമുദായത്തിൽപ്പെട്ട സഹോദരങ്ങളാണ് അന്ന് കൊല്ലപ്പെട്ടത്.
പാകിസ്ഥാനിൽ ഹിന്ദുക്കൾ തട്ടിക്കൊണ്ടു പോകലിനും നിർബന്ധിത മതപരിവർത്തനത്തിനും ,അതിക്രമത്തിനും വിധേയരാകുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു .
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ തെക്കൻ പ്രദേശങ്ങളിൽ സന്ദർശനം നടത്തിയ പ്രമുഖ അറബ് മാദ്ധ്യമമായ അൽ ജസീറ ഹിന്ദുക്കളുടെ ദുരവസ്ഥയെപ്പറ്റി റിപ്പോർട്ടും ചെയ്തിരുന്നു.
പൊതുസമൂഹത്തിൽ നിന്നോ സർക്കാരിൽ നിന്നോ യാതൊരു പിന്തുണയും ലഭിക്കാത്തതിനാൽ പലായനത്തിന്റെ വക്കിലാണ് പാകിസ്ഥാനിലെ ഹിന്ദു സമൂഹമെന്നും റിപ്പോർട്ടുകളുണ്ട്