കണ്ണൂർ : ഫസൽ വധക്കേസിൽ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ ഇടപെട്ടു എന്ന് തുടക്കത്തിൽ കേസ് അന്വേഷിച്ച ഡിവൈഎസ്പി കെ.രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ പുറത്തുവന്നതോടുകൂടി ഫസൽ വധത്തിൽ സിപിഎമ്മിനുള്ള പങ്ക് ഒരിക്കൽ കൂടി വ്യക്തമാവുകയാണ്. ഭരണത്തിലും പോലീസിലുമുള്ള സ്വാധീനം ഉപയോഗിച്ച് ഫസൽ വധം ആർഎസ്എസിന് മേൽ കെട്ടിവെക്കാനുള്ള സിപിഎം നീക്കമാണ് ഇതിലൂടെ പരാജയപ്പെട്ടത്.
തുടക്കത്തിൽ സംസ്ഥാന പോലീസാണ് കേസ് അന്വേഷിച്ചിരുന്നത്. ആർഎസ്എസ് പ്രവർത്തകരാണ് പ്രതികളെന്ന് ആരോപണം ഉയർന്നിരുന്നെങ്കിലും പോലീസ് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സിപിഎം നേതൃത്വത്തിലേക്ക് അന്വേഷണം നീളുമെന്നായപ്പോൾ കേസന്വേഷണം അവസാനിപ്പിക്കാൻ അന്നത്തെ ആഭ്യന്തരമന്ത്രി നേരിട്ട് ആവശ്യപ്പെട്ടു എന്നാണ് രാധാകൃഷ്ണൻ വെളിപ്പെടുത്തിയിരിക്കുന്നത്.
ഇതേത്തുടർന്ന് പോലീസ് അന്വേഷണം ഫലപ്രദമല്ലെന്നും ഗൂഢാലോചന ഉൾപ്പെടെ പുറത്തു കൊണ്ടുവരാൻ സിബിഐ അന്വേഷണം ആവശ്യമാണെന്നും കാണിച്ച് ഫസലിന്റെ ഭാര്യ മറിയു ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒടുവിൽ സിബിഐ അന്വേഷണത്തിലാണ് സിപിഎം നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനും കേസിൽ പ്രതിചേർക്കപ്പെടുന്നത്. 2006 ഫെബ്രുവരി 22 നാണ് എൻ.ഡി.എഫ് പ്രവർത്തകനായ ഫസൽ പത്രവിതരണത്തിനിടെ കൊല്ലപ്പെട്ടത്.
ഫസലിന്റെ മൃതദേഹം സന്ദർശിച്ച ശേഷമുള്ള സിപിഎം നേതാക്കളുടെ പ്രസ്താവനകളിൽ തന്നെ ഏറെ ദുരൂഹതകളുണ്ടായിരുന്നു. പോലീസ് പ്രതികളെ തിരിച്ചറിയുന്നതിന് മുൻപ് കോടിയേരി ബാലകൃഷ്ണനും കാരായി രാജനും ആർഎസ്എസാണ് കൊല നടത്തിയത് എന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പ്രഖ്യാപിച്ചു. രക്തം പുരണ്ട തൂവാല ആർഎസ്എസ് കേന്ദ്രത്തിൽ കൊണ്ടുപോയിയിട്ട് പരിശുദ്ധ റംസാൻ മാസത്തിൽ ആർഎസ്എസുകാർ മുസ്ലീം ചെറുപ്പക്കാരനെ കൊന്നു എന്ന് പ്രചരിപ്പിച്ച് വലിയ വർഗീയ കലാപത്തിനാണ് സിപിഎം കോപ്പുകൂട്ടിയത്.
ന്യൂനപക്ഷ സംരക്ഷകരെന്ന സിപിഎം പ്രചാരണത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്ന ഫസൽ വധക്കേസ് അട്ടിമറിക്കാൻ വീണ്ടും എൽഡിഎഫ് സർക്കാർ അധികാരമേറ്റപ്പോൾ മുതൽ സിപിഎം ശ്രമം തുടങ്ങിയിരുന്നു. ഇതിനായുള്ള ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗമായാണ് ആർഎസ്എസ് പ്രവർത്തകന്റെ കുറ്റസമ്മത മൊഴി എന്ന പേരിൽ വീഡിയോ ദൃശ്യം മാധ്യമങ്ങൾ വഴി പുറത്തു വിട്ടത്. ഒരു പ്രതിയെ ചോദ്യം ചെയ്യുന്ന വീഡിയോ ദൃശ്യം ഇന്നുവരെ മാധ്യമങ്ങൾക്ക് ചോർന്നു കിട്ടിയിട്ടില്ല. പോലീസിനെ ഉപയോഗിച്ചുള്ള പ്രചാരണമായിരുന്നു ഇതെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.