കോഴിക്കോട് : പൊലീസ് അസോസിയേഷന് സമ്മേളങ്ങളിലെ രക്തസാക്ഷി അനുസ്മരണം ചട്ടലംഘനമാണെന്ന് വ്യക്തമാക്കിയ ഇന്റലിജൻസ് വിഭാഗത്തിനെ ആക്ഷേപിച്ച് മുഖ്യമന്ത്രി .
രക്തസാക്ഷികളെ സംബന്ധിച്ച് വലിയ വിവരമില്ലാത്തവരാണ് വിവാദങ്ങളുണ്ടാക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ചിലർക്ക് ചുവപ്പ് കണ്ടാൽ വിഷമമാണെന്നും, രക്തസാക്ഷികളെ അനുസ്മരിച്ചത് എന്തോ വലിയ അപരാധമായി കാണുകയാണെന്നും പറഞ്ഞ് പൊലീസിനെ ന്യായീകരിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരിക്കുന്നത്.
അസോസിയേഷൻ സമ്മേളനത്തിലായിരുന്നു ഇന്റലിജൻസ് വിഭാഗത്തിനെ പാടെ തള്ളിക്കളഞ്ഞുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം.
പോലീസിലെ സംഘടനാ പ്രവർത്തനം മാതൃകാപരമാണ്. സേനയുടെ പ്രവർത്തനത്തിന് ഇതു ഗുണം ചെയ്യും. പോലീസിൽ അസോസിയേഷൻ പ്രവർത്തനം വേണ്ടെന്ന വാദത്തിനു ബലം നൽകാനാണ് ആരോപണങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.
രക്തസാക്ഷികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചതില്‍ തെറ്റില്ലെന്നുള്ള മന്ത്രി കെ.കെ. ശൈലജയുടെ പ്രസ്താവന വന്നതിനു പിന്നാലെയാണ് ഇന്റലിജനസ് വിഭാഗത്തെ തള്ളി മുഖ്യമന്ത്രിയുടെ പ്രസ്താവന.
പൊലീസ് അസോസിയേഷന് സമ്മേളനങ്ങളിലെ ചട്ടലംഘനങ്ങളില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ വിശദീകരണം തേടിയിരുന്നു. രക്തസാക്ഷി സ്തൂപം ഒരുക്കിയതിലും മുദ്രവാക്യം വിളിയിലും അസോസിയേഷന് ഭാരവാഹികള്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.
പത്തനംതിട്ടയിലും,കൊച്ചിയിലും നടന്ന ജില്ലാ സമ്മേളനങ്ങളിലാണ് പാർട്ടി സമ്മേളനങ്ങളിലെ പോലെ അനുസ്മരണവും,മുദ്രാവക്യം വിളിയുമൊക്കെ നടത്തിയത്.
പൊലീസിലെ രാഷ്ടീയ അതിപ്രസരമാണിതെന്ന് ഇന്റലിജന്‍സ് മേധാവി ടി.കെ. വിനോദ്കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റിനും സെക്രട്ടറിക്കും ഡി.ജി.പി നോട്ടീസ് നല്‍കിയത്.