ഇസ്ലാമാബാദ് ; പാകിസ്ഥാനിൽ വാഹനാപകട കേസിൽപ്പെട്ട യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന്റെ , അമേരിക്കയിലേക്ക് പോകാൻ നടത്തിയ ശ്രമം പാകിസ്ഥാൻ തടഞ്ഞു.
നയതന്ത്ര ഉദ്യോഗസ്ഥൻ കേണൽ ജോസഫ് ഹാളിനെ കൊണ്ടു പോകുന്നതിനായി അഫ്ഗാനിലെ സൈനിക താവളത്തിൽ നിന്നെത്തിയ അമേരിക്കൻ സൈനിക വിമാനം ഇതോടെ മടങ്ങിപ്പോയി.
ഏപ്രിലിൽ ആദ്യമാണ് ഔദ്യോഗിക വാഹനത്തിൽ സഞ്ചരിക്കവെയാണ് യുഎസ് സൈനിക ഉദ്യോഗസ്ഥനായ കേണൽ ജോസഫ് ഇമ്മാനുവൽ ഹാൾ അപകടമുണ്ടാക്കിയത്.
ഇസ്ലാമാബാദിൽ വച്ച് ചുവപ്പ് സിഗ്നല്‍ മറികടന്ന് മോട്ടോര്‍സൈക്കിള്‍ യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചുവെന്ന കേസാണ് കേണലിനെതിരെ ചുമത്തിയിരിക്കുന്നത്.
അപകടസമയത്ത് യു എസ് സൈനിക ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നെന്നാണ് പാക് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ യുഎസ് എംബസി ഇത് നിഷേധിച്ചിരുന്നു.
നയതന്ത്ര പരിരക്ഷയുള്ളതിനാൽ ഹാളിനെ വിചാരണ ചെയ്യേണ്ടതില്ലെന്ന് പാക് ഡെപ്യൂട്ടി അറ്റോർണി ജനറൽ കോടതിയെ അറിയിച്ചെങ്കിലും അദ്ദേഹത്തിനു യാത്രാ വിലക്കേർപ്പെടുത്തി കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ജനറൽ ആവശ്യപ്പെട്ടു. ഇതേതുടർന്ന് ഹാളിനു കോടതി യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു.
രാവിലെ 11.15 ഇസ്ലാമാബാദിലെത്തിച്ച വിമാനത്തിൽ എട്ടു പേർക്കൊപ്പം സ്വന്തം രാജ്യത്തേക്ക് പോകാനാണ് കേണൽ ശ്രമിച്ചത്. എന്നാൽ അദ്ദേഹം വിമാനത്തിനുള്ളിലേക്ക് കയറും മുൻപ് പാക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അധികൃതര്‍ യാത്ര തടയുകയും അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് പിടിച്ചെടുക്കുകയും ചെയ്തതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഏറെ നേരം പാകിസ്ഥാന്റെ തുടർ നടപടികൾക്കായി കാത്തിരുന്ന ശേഷം വൈകിട്ട് നാലു മണിയോടെയായിരുന്നു യു എസ് സൈനിക വിമാനത്താവളത്തിന്റെ മടക്കം.
നയതന്ത്ര ഉദ്യോഗസ്ഥന്റെ യാത്ര തടഞ്ഞ പാകിസ്ഥാന്റെ നിലപാട് യു എസുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കും.ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതിനാൽ പാകിസ്ഥാനെതിരെ യുഎസ് അടുത്തിടെ നടപടികൾ കർശനമാക്കിയിരുന്നു.ഇതിനു തൊട്ട് പിന്നാലെയാണ് പുതിയ സംഭവം.