ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനങ്ങള്‍ വാങ്ങിയതിലും റൂട്ടുകള്‍ പാട്ടത്തിനു നല്‍കിയതിലും നടന്ന അഴിമതി സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണമാരംഭിച്ചു. 2005ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന 70000 കോടി രൂപയുടെ ഇടപാട് സംബന്ധിച്ചാണ് അന്വേഷണം.
എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും 111 പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിന്, നിര്‍മ്മാതാക്കളായ ബോയിങ്, എയര്‍ ബസ് എന്നീ കമ്പനികള്‍ക്ക് നല്കിയ കരാറിലാണ് അപാകതകള്‍ കണ്ടെത്തിയത്. 2005 ഡിസംബറില്‍ കരാര്‍ നല്‍കുന്നതിന് അന്നത്തെ യുപിഎ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 70000 കോടി രൂപ മതിപ്പ് വരുന്നതായിരുന്നു കരാര്‍. മാത്രമല്ല ലാഭകരമായ റൂട്ടുകള്‍ സ്വകര്യ വിമാന സര്‍വീസ് കമ്പനികള്‍ക്ക് നല്‍കുന്നതിന് സര്‍ക്കാരും എയര്‍ ഇന്ത്യ അധികൃതരും ഒത്തു കളിച്ചു എന്നും ആരോപണം ഉയര്‍ന്നിരുന്നു.
വിമാനങ്ങള്‍ വാങ്ങുന്നതിന് അമേരിക്കയില്‍ നിന്നുള്‍പ്പെടെ കടമെടുത്തത് വഴി എയര്‍ ഇന്ത്യക്ക് വന്‍ ബാധ്യത ഉണ്ടായതായും ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷണമാരംഭിച്ചത്. വിഷയത്തില്‍ നേരത്തെ സുപ്രിംകോടതി നിര്‍ദ്ദേശ പ്രകാരം സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ വന്‍ സാമ്പത്തിക ഇടപാട് കരാറുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ അന്വേഷണം എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഏറ്റെടുക്കുകയായിരുന്നു.