ന്യൂഡൽഹി : സുനന്ദ പുഷ്കർ കേസിൽ ശശി തരൂർ എം.പിയെ പ്രതിയാക്കി ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മരണം ആത്മഹത്യയാണെങ്കിലും ഗാർഹിക പീഡന നിരോധന നിയമം അനുസരിച്ചുള്ള കേസാണ് ശശി തരൂരിനു മേൽ ചുമത്തിയിരിക്കുന്നത്. ആത്മഹത്യ പ്രേരണക്കുറ്റവും ചുമത്തിയിട്ടുണ്ട്.പത്തു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ആണ് ചുമത്തിയിരിക്കുന്നത്.
2014 ജനുവരി 17 ന് ഡൽഹിയിലെ ലീലാ ഹോട്ടലിലാണ് സുനന്ദ പുഷ്കറെ മരിച്ച നിലയിൽ കണ്ടത്.സുനന്ദയുടെ മരണത്തിന്റെ സാഹചര്യങ്ങളെ കുറിച്ച് പുറത്തുവന്ന ആദ്യ വാർത്തകളിൽ തന്നെ വൈരുദ്ധ്യങ്ങൾ ഉള്ളതായി ചൂണ്ടി കാണിക്കപ്പെട്ടിരുന്നു .പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളും തരൂരിന് വിവാദ പാകിസ്ഥാൻ പത്രപ്രവർത്തക മെഹർ തരാറുമായുള്ള ബന്ധവും ചർച്ചയായിരുന്നു.സുനന്ദയുടെ മരണം കൊലപാതകമാണെന്ന ആരോപണവും ഉയർന്നു.
സുനന്ദ കൊല്ലപ്പെട്ടതാണെന്ന് വിശ്വസിക്കുന്നില്ലെന്നും മരുന്നുകളുടെ അമിത ഉപയോഗമാണ് മരണകാരണമെന്നുമാണ് ശശി തരൂര്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്. സുനന്ദ ഉപയോഗിച്ചിരുന്ന മരുന്നുകളുടെ വിവരങ്ങളും അന്വേഷണസംഘം തരൂരിനോട് ആരാഞ്ഞു. മരണത്തിന് കാരണമായെന്ന് ചൂണ്ടിക്കാട്ടിയിരുന്ന അല്‍പ്രാക്സ് മരുന്നുകള്‍ സുനന്ദയ്ക്ക് എവിടെ നിന്ന് കിട്ടിയെന്ന് ഉള്‍പ്പെടെയുളള കാര്യങ്ങളും അന്വേഷണസംഘം തരൂരിനോട് ചോദിച്ചു.സുനന്ദയുടെ ശരീരത്തിലെ മുറിവുകളെക്കുറിച്ചും മരിക്കുന്നതിന് തലേന്ന് തരൂരും സുനന്ദയുമായി ഉണ്ടായ വാക്കുതര്‍ക്കത്തെക്കുറിച്ചും അന്വേഷണസംഘം ചോദിച്ചിരുന്നു. .