മനില : ഇന്തോനേഷ്യയിലെ സുരബായയിൽ മൂന്നു ക്രിസ്ത്യൻ പള്ളികൾക്ക് നേരേ നടന്ന ആക്രമണത്തിൽ ചാവേറുകളായത് ഒൻപതും പന്ത്രണ്ടും വയസ്സുള്ള ബാലികമാരുമെന്ന് റിപ്പോർട്ട്. ഐഎസ് അനുകൂലികളായ കുടുംബമാണ് ആക്രമണം നടത്തിയത്.
മാതാവും രണ്ടു പെൺകുട്ടികളും പള്ളിയിലേക്ക് കടന്നുകയറി പൊട്ടിത്തെറിക്കുകയായിരുന്നു. പിതാവ് മറ്റൊരു പള്ളിയിലേക്ക് കാറോടിച്ചു കയറ്റിയപ്പോൾ പതിനാറും പതിനെട്ടും വയസ്സുള്ള രണ്ട് ആണ്മക്കൾ മോട്ടോർ ബൈക്കോടിച്ച് കയറ്റിയാണ് മൂന്നാമത്തെ പള്ളിയിൽ സ്ഫോടനം നടത്തിയത്.
സിറിയയിൽ നിന്ന് തിരിച്ചെത്തിയ അഞ്ഞൂറോളം ഇസ്ളാമിക് സ്റ്റേറ്റ് അനുകൂലികളിൽ പെട്ട കുടുംബമാണ് ആക്രമണം നടത്തിയത്. ജമ അൻഷാറുത് ദൗല എന്ന ഐഎസ് അനുകൂല സംഘടനയാണ് പിന്നിലെന്ന് അധികൃതർ പറയുന്നു. അതേ സമയം ഇന്തോനേഷ്യയിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.
ആക്രമണത്തിൽ പതിമൂന്നുപേരാണ് കൊല്ലപ്പെട്ടത്. നാൽപ്പതു പേർക്ക് പരിക്കേറ്റു. ഇസ്ളാമിക് സ്റ്റേറ്റ് ശക്തമായതോടെയാണ് ഇടക്കാലത്ത് ശാന്തമായിരുന്ന ഇന്തോനേഷ്യയിൽ ഭീകരാക്രമണങ്ങൾ വർദ്ധിച്ചത്.