ബംഗളൂരു : കർണാടകത്തിലെ സർവശക്തനായ മുഖ്യമന്ത്രിയായിരുന്നു സിദ്ധരാമയ്യ . ഒരു പക്ഷേ കോൺഗ്രസ് ദേശീയ നേതൃത്വത്തെപ്പോലും മറികടക്കാൻ പറ്റുന്ന സ്വാധീനവും ശക്തിയുമുള്ള നേതാവ്. കർണാടകയിൽ ഏതു വിധേനെയും ഭരണം പിടിക്കുകയെന്ന ലക്ഷ്യം സാധിക്കാൻ ഏതു വഴിയും തേടുമെന്ന സിദ്ധരാമയ്യയുടെ നീക്കം പക്ഷേ പാർട്ടിയുടെ അടി തെറ്റിക്കുന്നതായി മാറുകയായിരുന്നു.
ലിംഗായത്തുകാരെ പ്രത്യേക മതത്തിലാക്കി ഹിന്ദുമതത്തിൽ നിന്ന് മാറ്റി നിർത്താനുള്ള ഗൂഢ തന്ത്രം, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൂട്ടായ്മ ഉണ്ടാക്കാനുള്ള നീക്കത്തിലെ പങ്കാളിത്തം, പ്രത്യേക പതാകയും ദേശീയതയ്ക്ക് മുകളിൽ കന്നഡ വികാരം ഉയർത്താനുള്ള ശ്രമവും , കന്നഡയിൽ കിംഗ് മേക്കറും കോൺഗ്രസിന്റെ പ്രധാന താരവുമായിരുന്നു സിദ്ധരാമയ്യ.
എന്നാൽ ചാമുണ്ഡേശ്വരിയിൽ ജെഡിഎസ് സ്ഥാനാർത്ഥിയോട് സിദ്ധരാമയ്യ തോറ്റത് മുപ്പത്തയ്യായിരത്തിൽ പരം വോട്ടിനാണ് . സംസ്ഥാന മുഖ്യമന്ത്രി ഇത്രയും വോട്ടുകൾക്ക് തോറ്റത് തന്നെ സിദ്ധരാമയ്യയോടുള്ള ജനവികാരം വെളിവാക്കുന്നു. തീർന്നില്ല രണ്ടാമത്തെ മണ്ഡലമായ ബദാമിയിൽ ബിജെപി സ്ഥാനാർത്ഥി ശ്രീരാമലുവിനെതിരെ വെറും 1696 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിദ്ധരാമയ്യ ജയിച്ചത് . കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പതിനയ്യായിരത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമായിരുന്നു ബദാമി.
ജെഡിഎസിനെ സംഘപരിവാർ അംഗമാക്കി പൊതുജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ച് വോട്ടു പിടിച്ച കോൺഗ്രസാകട്ടെ ഇപ്പോൾ ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം നൽകേണ്ട ഗതികേടിലും എത്തി. ബിജെപിയെ പുറത്തു നിർത്താനാണെന്ന് അവകാശപ്പെടുമ്പോഴും ആത്മഹത്യാപരമാണ് തീരുമാനമെന്ന് കോൺഗ്രസിനു നന്നായറിയാം . ഇതുപോലെ സഖ്യകക്ഷികൾക്ക് പ്രാധാന്യം നൽകിയപ്പോഴെല്ലാം കോൺഗ്രസ് തകർന്നടിഞ്ഞ ചരിത്രമേ ഇന്ത്യയിൽ ഉണ്ടായിട്ടുള്ളൂ. ഭാവിയിൽ കോൺഗ്രസിനെ ഈ സഖ്യം ബാധിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.
ഒരിക്കൽ താനിറങ്ങിപ്പോന്ന പാർട്ടിക്ക് മുഖ്യമന്ത്രി സ്ഥാനം വച്ചു നീട്ടേണ്ട അവസ്ഥയിലായി ഇപ്പോൾ സിദ്ധരാമയ്യ. ചാമുണ്ഡേശ്വരിയിലേക്ക് ജെഡിഎസിന്റെ വെല്ലുവിളി ഏറ്റെടുത്ത് മത്സരിക്കാനിറങ്ങി തോറ്റ് തുന്നം പാടിയതും നാണക്കേടായി. എന്തായാലും ഈ തെരഞ്ഞെടുപ്പോടെ കർണാടകയിലെ സിദ്ധരാമയ്യ യുഗം ഏകദേശം അവസാനിക്കുകയാണ് . ഇനി മകൻ യതീന്ദ്രയെ തലപ്പത്തെത്തിക്കാനാകും സിദ്ധുവിന്റെ ശ്രമം. കോൺഗ്രസിൽ അങ്ങനെയൊരു കീഴ്വഴക്കം സാധാരണമാണല്ലോ .. !