കണ്ണൂർ :ഡി.വൈ.എഫ്.ഐ മുനയംകുന്ന് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട കൂട്ടയോട്ടത്തില്‍ സി.ആര്.പി.എഫ് ജവാൻമാർ പങ്കെടുത്ത വിഷയത്തിൽ ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി. സിആർപിഎഫ് ഡയറക്ടർ ജനറലിനോട് ആഭ്യന്തര സെക്രട്ടറിയാണ് റിപ്പോർട്ട് തേടിയത്.ജവാൻമാർ പങ്കെടുത്തതിനെതിരെ ബി.ജെ.പി കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു.
മെയ് ആദ്യവാരമായിരുന്നു മുനയംകുന്ന് രക്തസാക്ഷിത്വത്തിന്റെ എഴുപതാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ കൂട്ടയോട്ടംസംഘടിപ്പിച്ചത്. കൂട്ടയോട്ടത്തില്‍ പെരിങ്ങോം ക്യാംപിലെ സി.ആര്.പി.എഫ് അംഗങ്ങളെ പങ്കെടുപ്പിച്ചത്. പരിപാടിയില്‍ പങ്കെടുക്കാനും ശുദ്ധജല വിതരണം ചെയ്യാനുമായി നൂറോളം സേനാംഗങ്ങളാണെത്തിയത്.
സംഭവം വിവാദമായതോടെ ക്യാംപ് മേധാവി ഇടപെട്ട് സേനാംഗങ്ങളെ മത്സരത്തില്‍ നിന്ന് ഉടന്‍ പിന്‍വലിച്ചു. അതേസമയം പ്രാദേശിക ക്ലബിന്റെ പരിപാടിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജവാന്മാരെ പരിപാടിയിൽ പങ്കെടുപ്പിച്ചതെന്നാണ് ആരോപണം. മെയ് ദിനത്തോടനുബന്ധിച്ച് യുവജന സംഘടനകളുടെ റാലി സംഘടിപ്പിക്കുന്നുണ്ടെന്നും സി.ആര്.പി.എഫ് ക്യാംപിലുള്ളവരെക്കൂടി പങ്കെടുപ്പിക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാമൂലം ആവശ്യപ്പെട്ടതിനാലാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് സി.ആര്.പി.എഫ് അധികൃതർ അറിയിച്ചത്