ബംഗളൂരു: സർക്കാരുണ്ടാക്കാൻ ഗവർണർ ബിജെപിയെ ക്ഷണിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിനാലാണ് ബിജെപിയെ ക്ഷണിച്ചത്. നാളെ 9 മണിക്ക് ബിഎസ് യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
യെദിയൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം അനുവദിച്ചെന്നും റിപ്പോർട്ട്. കർണാടകത്തിലെ ബിജെപി ചുമതലയുള്ള നേതാവ് പി. മുരളീധർ റാവു പത്രസമ്മേളനത്തിലാണ് വിവരങ്ങൾ അറിയിച്ചത്. ഭൂരിപക്ഷം സഭയിൽ തെളിയിച്ച ശേഷം മന്ത്രിമാരെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
222 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 104 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. കോൺഗ്രസിന് 78 സീറ്റും ജെഡിഎസിന് 37 സീറ്റുകളുമാണ് ലഭിച്ചത്.
ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം മുന്നോട്ടു വച്ച് കോൺഗ്രസ് ജെഡിഎസുമായി ധാരണയായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിനു മുൻപുള്ള സഖ്യമല്ലാത്തതിനാലും ഏറ്റവും വലിയ ഒറ്റക്കക്ഷി അവകാശവാദം ഉന്നയിച്ചതിനാലും ഗവർണർ ബിജെപി നിയമസഭാകക്ഷി നേതാവ് ബിഎസ് യെദിയൂരപ്പയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുകയായിരുന്നു