ബംഗളൂരു: രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ കർണാടകയിലെ കോൺഗ്രസ്- ജെഡിഎസ് എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റി. എന്നാൽ കോൺഗ്രസിന്റെ മൂന്ന് എംഎൽഎമാർ സംഘത്തിലില്ല. ഇവർ ബിജെപി അനുകൂല നിലപാട് എടുത്തേക്കുമെന്നാണ് സൂചന.
ബിജെപിയ്ക്ക് അനുകൂലമായി നിലപാടെടുക്കുമോയെന്ന ഭയത്താലാണ് ബംഗളൂരുവിലെ റിസോർട്ടിൽ നിന്ന് കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റിയത്. എവിടേക്കാണ് മാറ്റുന്നതെന്ന് അറിയിക്കാതെ ഏറെ നാടകീയ മുഹൂർത്തങ്ങൾക്ക് ഒടുവിലാണ് എംഎൽഎമാരെ ഹൈദരാബാദിലെത്തിച്ചത്. ബസുകളിലും കാറിലുമായി ഇന്നലെ അർദ്ധരാത്രിയോടെയാണ് എംഎൽഎമാരെ റിസോർട്ടിൽ നിന്ന് മാറ്റിയത്. എച്ച് ഡി കുമാരസ്വാമി നേരിട്ടെത്തി ഇവരെ, യാത്രയാക്കുകയായിരുന്നു.
നേരത്തെ എംഎൽഎമാരെ കേരളത്തിലേക്ക് മാറ്റുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനായി കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നൂറോളം മുറികൾ ബുക്ക് ചെയ്യുകയും പിന്നീട് റദ്ദാക്കുകയും ചെയ്തു. ചാർട്ടേഡ് വിമാനത്തിന് യാത്രാനുമതി ലഭിക്കാത്തതാണ് കൊച്ചിയിലേക്കുള്ള യാത്ര ഒഴിവാക്കിയതെന്നാണ് വിശദീകരണം.
കോൺഗ്രസിന്റെ മൂന്ന് എംഎൽഎമാർ സംഘത്തിലില്ലെന്നാണ് സൂചന. ആനന്ദ് സിംഗ്, പ്രതാപ് പാട്ടീൽ, നാഗേന്ദ്ര എന്നിവരാണ് സംഘത്തിലില്ലാത്തത്. ഇവർ ബിജെപിയ്ക്ക് അനുകൂലമായി നിലപാട് എടുത്തേക്കുമെന്നും സൂചനയുണ്ട്.
അതേസമയം, എംഎൽഎമാരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ അവരുടെ ഫോണിൽ ട്രാക്കിംഗ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ എംഎൽഎമാരുടെ ഫോണിൽ വരുന്ന കോളുകളും മെസേജുകളുമടക്കമുള്ളവ നേതൃത്വത്തിന് നിരീക്ഷിക്കാനാവും.