പാകിസ്ഥാന്റെ എതിര്‍പ്പ് നിഷ്ഫലമാക്കി ഇന്ത്യ പൂര്‍ത്തീകരിച്ച കിഷന് ഗംഗ ജല വൈദ്യൂത പദ്ധതി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമര്‍പ്പിക്കും. പാകിസ്ഥാനില്‍ നിന്നുള്ള എതിര്‍പ്പിനാല്‍ വര്‍ഷങ്ങളായി മുടങ്ങി കിടന്ന പദ്ധതിയാണിത്.
കിഷന്‍ഗംഗ നദിക്ക് കുറുകെ അണകെട്ടി വെള്ളത്തിനെ ഭൂഗര്‍ഭ ടണലിലൂടെ വഴിതിരിച്ചുവിട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയാണ് ഇത്.
പാകിസ്ഥാന് ഉയര്‍ത്തിയ തടസ്സങ്ങള്‍ക്ക് മുന്നില്‍ പതറാതെ പോരാടിയാണ് ഓരോ തൊഴിലാളിയും പദ്ധതി പൂര്‍ത്തിയാക്കാന്‍ പ്രയത്നിച്ചത്.
കിഷന് ഗംഗ പദ്ധതിയിലൂടെ വര്‍ഷത്തില്‍ 1713 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. ഇതിന്റെ പന്ത്രണ്ട് ശതമാനം വൈദ്യുതിയും ജമ്മു കശ്മീരിനു ലഭിക്കും.
നദിയിലെ ജലം 23.25 കിലോമീറ്റര്‍ നീളമുള്ള തുരങ്കം വഴി ഭൂഗര്‍ഭ ഊര്‍ജ്ജ പ്ളാന്റിലേക്ക് തിരിച്ചുവിട്ടാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. പാക് അധീന കശ്മീരിലേക്ക് നദി ഗതിമാറുന്നതിനു തൊട്ടു മുന്‍പാണ് ജലം തിരിച്ചു വിടുന്നത്.
330 മെഗാവാട്ടിന്റെ വൈദ്യുത പദ്ധതിയാണ് ഇത്. 37 മീറ്റര്‍ ഉയരമുള്ള അണക്കെട്ടാണ് കിഷന്‍ഗംഗ നദിക്ക് കുറുകെ ഇതിനായി നിര്‍മിച്ചിരിക്കുന്നത്.
110 മെഗാവാട്ടിന്റെ മൂന്ന് ജനറേറ്റര്‍ ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഏപ്രിലില്‍ ജനറേറ്റര്‍ കമ്മീഷനിങ് പൂര്‍ത്തിയാക്കിയിരുന്നു.5750 കോടി ചിലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.
2007 ല്‍ ആരംഭിച്ച ഈ പദ്ധതിക്കെതിരെ പാകിസ്ഥാന് അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നെങ്കിലും വിധി ഇന്ത്യക്ക് അനുകൂലമായിരുന്നു.
2016 ല്‍ പദ്ധതി പ്രദേശത്തേക്ക് കനത്ത ഷെല്ലിംഗാണ് പാകിസ്ഥാന് നടത്തിയത്. അതിനും ഇന്ത്യ കനത്ത തിരിച്ചടി നല്കി.
2016 ലെ ഉറി ആക്രമണത്തിന് പിന്നാലെയാണ് സിന്ധു നദീജല കരാര്‍ പുനപരിശോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്‍കിയത്.പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുള്‍പ്പെടുന്ന പ്രത്യേക സംഘത്തെ കരാര്‍ പുനഃപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് നിയോഗിച്ചിരുന്നു.
അടുത്തിടെ പദ്ധതി നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യയോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന് ലോകബാങ്കിന്റെ സഹായവും തേടിയിരുന്നു. പാകിസ്ഥാന് പാര്‍ലമെന്ററി കമ്മറ്റികളും, പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.
തങ്ങളുടെ നീലംഝലം ജലവൈദ്യുത പദ്ധതിയുടെ ശേഷിയെ ബാധിക്കുമെന്ന് പറഞ്ഞാണ് പാകിസ്ഥാന് പദ്ധതിക്കെതിരേ രംഗത്ത് വന്നിരുന്നത്.
എന്നാല്‍ എന്തുവന്നാലും പദ്ധതി നടപ്പാക്കുമെന്ന് മോദി സര്‍ക്കാര്‍ ആവര്‍ത്തിച്ച് പ്രസ്താവിച്ചു. മാത്രമല്ല ഇന്ത്യയിലേക്ക് ഭീകരവാദം കയറ്റുമതി ചെയ്യുന്ന പാകിസ്ഥാനുമായി നയതന്ത്രതലത്തില്‍ വിട്ടു വീഴ്ച സ്വീകരിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയാണ് ഇന്ത്യ പദ്ധതി മുന്നോട്ടു കൊണ്ടുപോയത്. വ്യാവസായികം എന്നതിലുപരി നയതന്ത്രപരമാണ് പദ്ധതിയെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.