ലണ്ടൻ: ലോകം കാത്തിരുന്ന വിവാഹച്ചടങ്ങിന് സാക്ഷ്യം വഹിച്ച് ബ്രിട്ടൻ. ഇംഗ്ലണ്ടിലെ ഹാരി രാജകുമാരന്റെയും മേഗൻ മാർക്കിളിന്റെയും രാജകീയവിവാഹമാണ് ഇന്ന് നടന്നത്. വിൻഡ്സർ കൊട്ടാരത്തിലിലെ സെന്റ് ജോർജ് ചാപ്പലിലാണ് വിവാഹചടങ്ങുകൾ നടന്നത്.
പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്കാണ് ലോകം കാത്തിരുന്ന വിവാഹചടങ്ങുകൾ നടന്നത്. ക്ഷണിക്കപ്പെട്ട 600 അതിഥികളെ സാക്ഷിയാക്കി മേഗൻ മാർക്കിൾ ഹാരി രാജകുമാരന്റെ ഭാര്യയായി.
എലിസബത്ത് രാജ്ഞിയുൾപ്പെടെയുള്ള അതിഥികളെ സാക്ഷിയാക്കിയാണ് ഇരുവരും വിവാഹ മോതിരം കൈമാറിയത്. ബ്രിട്ടന്റെ രണ്ടാം കിരീടാവകാശിയായ സഹോദരൻ വില്യം രാജകുമാരന്റെ വിവാഹം പോലെ തന്നെ എല്ലാ ആഡംബരങ്ങളും പാരമ്പര്യങ്ങളും അഘോഷങ്ങളും ഉൾക്കൊള്ളിച്ചാണ് ഹാരിയുടെയും വിവാഹം നടന്നത്.
ഹൃദയശസ്ത്രക്രിയയെത്തുടർന്ന് വിശ്രമിക്കുന്ന മേഗന്റെ പിതാവ് തോമസ് മാർക്കിളിന്റെ അസാന്നിധ്യത്തിൽ ഹാരിയുടെ പിതാവ് ചാൾസ് രാജകുമാരനാണ് പുതിയ മരുമകളെ സെന്റ് ജോർജ് ചാപ്പലിന്റെ ഇടനാഴിയിലൂടെ വിവാഹമണ്ഡപത്തിലേക്ക് ആനയിച്ചത്. ബ്രിട്ടീഷ് ഡിസൈനർ ക്ലെയർ വൈറ്റ് കെല്ലർ ഡിസൈന്‍ ചെയ്ത വസ്ത്രമണിഞ്ഞാണ് മേഗൻ മാർക്കിൾ വിവാഹത്തിനെത്തിയത്.
ഹോളിവുഡ് താരങ്ങളുൾപ്പെടെയുള്ള നിരവധി പ്രമുഖരാണ് വിവാഹത്തിൽ പങ്കെടുത്തത്.വിവാഹശേഷം ഹാരിയും മേഗനും പൊതുജനങ്ങളെ അഭിവാദ്യം ചെയ്ത് കൊട്ടാരമുറ്റത്തു കൂടിയുള്ള പരേഡിലും പങ്കെടുത്തു.
ഹോളിവുഡിലെ ലൈറ്റിംഗ് ഡയറക്ടറായ തോമസ് മാർക്കിളിന്റെയും സാമൂഹിക പ്രവർത്തകയും ക്ലിനിക്കൽ തെറാപ്പിസ്റ്റുമായ ഡോറിയ റാഗ്ലാൻഡിന്റെയും മകളാണ് മേഗൻ. ദീർഘനാളായി പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ നവംബറിലാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്.