ന്യൂഡൽഹി ; അറുപത് വർഷങ്ങൾക്ക് മുൻപ് തമിഴ്നാട്ടിലെ ക്ഷേത്രത്തിൽ നിന്നും മോഷണം പോയ വിഗ്രഹങ്ങൾ അമേരിക്കയിലെ മ്യൂസിയത്തിൽ കണ്ടെത്തി.
വില്ലുപുരം ജില്ലയിലെ വീരചോളാപുരം ശിവക്ഷേത്രത്തിൽ നിന്നും മോഷണം പോയ നടരാജ ,പാർവ്വതീ വിഗ്രഹങ്ങളാണ് അമേരിക്കയിലെ ഫ്രീര്‍ ഗാലറി, ക്ലീവ്ലാന്‍ഡ് മ്യൂസിയത്തിൽ നിന്നും കണ്ടെത്തിയത്.
1960 ലാണ് ക്ഷേത്രത്തിലുണ്ടായിരുന്ന ഒൻപത് വിഗ്രങ്ങളിൽ രണ്ടെണ്ണം മോഷ്ടിക്കപ്പെട്ടത്. ആ കാലയളവിൽ തന്നെ വിഗ്രഹങ്ങൾ വിദേശത്തേക്ക് കടത്തിയതായാണ് സൂചന.
നടരാജ വിഗ്രഹം 2003ല്‍ മൂന്ന് ലക്ഷം ഡോളറിനും പാര്‍വതിയുടെ വിഗ്രഹം 2013ല്‍ 13 ലക്ഷം ഡോളറിനുമാണ് ലേലം ചെയ്യപ്പെട്ടത്.
അന്ന് ഈ വിഗ്രഹങ്ങൾ പ്രാദേശിക മോഷ്ടാക്കളാണ് ഇവിടെ നിന്നും മോഷ്ടിച്ചത്. പൊലീസ് പലയിടത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇപ്പോൾ തമിഴ്നാട്ടിലെ വിഗ്രഹ മോഷണ കേസുകള്‍ അന്വേഷിക്കുന്ന സിഐഡി വിഭാഗത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പുതുച്ചേരിയുടെ വിവരശേഖരത്തിൽ നിന്നാണ് ചോള കാലഘട്ടത്തിലെ ഈ വിഗ്രഹങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്.
തുടര്‍ന്ന് വിഗ്രഹങ്ങളുടെ ചിത്രവും മറ്റു വിവരങ്ങളും വച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഫ്രീര്‍ ഗാലറി, ക്ലീവ്ലാന്‍ഡ് മ്യൂസിയം എന്നിവടങ്ങളില്‍ വിഗ്രഹം ഉള്ളതായി കണ്ടെത്താന്‍ സാധിച്ചു.
അക്കാലത്തെ ക്ഷേത്ര ഭാരവാഹികളോ പൂജാരികളോ ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്തതിനാല്‍ വിഗ്രഹങ്ങളെ കുറിച്ചോ,മോഷണത്തെ കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടാൽ വിഗ്രഹങ്ങൾ വിട്ടു നൽകാൻ സന്നദ്ധരാണെന്ന് മ്യൂസിയം അധികൃതർ അറിയിച്ചിട്ടുണ്ട്.