ന്യൂഡൽഹി ; ഇന്ത്യയുടെ ഏറ്റവും നല്ല തെരഞ്ഞെടുപ്പാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് പാകിസ്ഥാൻ ചാര സംഘടനയായ ഐഎസ്ഐയുടെ മുൻ മേധാവി ലഫ്. ജനറൽ അസദ് ദുറാനി.റോ, ഐഎസ്ഐ മേധാവിമാർ സംയുക്തമായി പുറത്തിറക്കിയ അപൂർവ പുസ്തകമായ ചാരവൃത്തിയുടെ ഇതിഹാസത്തിലാണ് ഈ തുറന്നു പറച്ചിൽ.
‘ മോദി മിടുക്കനാണ് , ഇന്ത്യയുടെ കാര്യങ്ങളിൽ ശക്തമായ ഇടപെടലുകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത് , . അവസരങ്ങൾ കളഞ്ഞുകുളിക്കാറില്ല, തന്റെ മുൻ ഗാമിയേക്കാൾ കേമനാണ് അദ്ദേഹം‘ ദുറാനി പറയുന്നു. മോദി ഇന്ത്യയുടെ ശക്തി തകർക്കുമെന്ന് പാകിസ്ഥാൻ ഏറെ വിശ്വാസിച്ചിരുന്നെങ്കിലും, അത് അസ്ഥാനത്തായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ഭാഗ്യമാണ് അടൽ ബിഹാരി വാജ്പേയ് പോലെയുള്ള പണ്ഡിതനായ നേതാക്കൾ, അദ്ദേഹം തങ്ങളുടെ പ്രധാനമന്ത്രിയായിരുന്നെങ്കിലെന്ന് പലപ്പോഴും ആഗ്രഹിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
2014 ൽ മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വേളയിൽ നവാസ് ഷെരീഫിനെ ക്ഷണിച്ചിരുന്നു,എന്നാൽ അന്ന് ഷെരീഫ് ഇന്ത്യയിലെത്തുന്ന കാര്യത്തിൽ തങ്ങൾക്ക് ഭയമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലംകൈ ആയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ പാകിസ്ഥാൻ കാണുന്നത്.1980 കളിൽ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ ഡോവൽ പ്രവർത്തിച്ചിരുന്നു. പലപ്പോഴും ‘ദൈവമേ, ഉരുക്കുമുഷ്ടിയുള്ള ഇയാളോടാണല്ലോ രാജ്യം ഇടപെടേണ്ടത്’ എന്നാണ് അന്ന് പാകിസ്ഥാനും ഐഎസ്ഐയും വിചാരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
2016 ൽ ഡൽഹിയിൽ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആറു മുൻ പാക്ക് ഹൈക്കമ്മിഷണർമാരെ പങ്കെടുപ്പിച്ച് യോഗം ചേർന്നു. അന്ന് ‘ഞങ്ങൾ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. നല്ലതല്ലാത്ത കാര്യങ്ങൾ അന്വേഷണത്തിൽ തെളിഞ്ഞാലോ പഠാൻകോട്ട്, മുംബൈ ഭീകരാക്രമണങ്ങൾ തമ്മിൽ ബന്ധമുണ്ടെന്നു കണ്ടെത്തിയാലോ പ്രത്യാഘാതമുണ്ടാകും’ എന്നുപറഞ്ഞ് ഡോവൽ പുറത്തേക്കു നടന്നു. ഉദ്യോഗസ്ഥർക്കു കൈ കൊടുക്കാതെയായിരുന്നു ഡോവലിന്റെ മടക്കമെന്നും ദുറാനി ഓർമ്മിച്ചു.
ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ (ജെകെഎൽഎഫ്) ആദ്യകാല പ്രാദേശിക പ്രവർത്തകനാണ് അമാനുല്ല. അയാളെ പിന്തിരിപ്പിക്കാൻ അന്ന് സാധിക്കാതിരുന്നതിൽ കുറ്റബോധമുണ്ട്. അവരിലൂടെയാണു ഭീകരവാദം വളർന്നത്. അത് പിന്നീട് സയിദ് സലാഹുദ്ദീനിലേക്കും, ഹാഫീസ് സയ്ദിലേക്കും നീണ്ടു , ദുറാനി വെളിപ്പെടുത്തി.
ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) മുന്‍ സെക്രട്ടറി അമര്‍ജിത് സിങ് ദുലത്, പാക്ക് ചാരസംഘടന ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്ഐ) മുന്‍ മേധാവി ലഫ്. ജനറല്‍ അസദ് ദുറാനി എന്നിവരുടെ വെളിപ്പെടുത്തലുകൾ അടങ്ങിയ ‘ചാരവൃത്തിയുടെ ഇതിഹാസം’ എന്ന പുസ്തകം മാധ്യമപ്രവര്ത്തകൻ ആദിത്യ സിന്‍ഹയാണ് തയ്യാറാക്കിയത്