ചെന്നൈ: തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചു പൂട്ടാന്‍ ഉത്തരവിട്ടതിനു പിന്നാലെ പ്ലാന്റിന് നല്കിയ ഭൂമി റദ്ദാക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടു. ജനങ്ങളുടെ നീണ്ട നാളത്തെ ആവശ്യത്തിനാണ് ഇതോടെ പരിസമാപ്തിയുണ്ടാകുന്നത്. കനത്ത പ്രതിഷേധത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം പ്ലാന്റ് പൂര്‍ണമായും അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.
ഫാക്ടറിയില്‍നിന്നുള്ള മാലിന്യം കടുത്ത മലിനീകരണത്തിനും ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നുണ്ടെന്ന് കാട്ടി പ്ലാന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് പ്രദേശവാസികള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. നാല് ലക്ഷം ടണ്‍ പ്രതിവര്‍ഷ ഉത്പാദന ശേഷിയുള്ള ചെമ്പ് ശുദ്ധീകരണ ശാലയാണിത്. ഈ പ്രതിഷേധത്തിനിടയിലും രണ്ടാമത്തെ പ്ലാന്റ് തുടങ്ങാനുള്ള ശ്രമത്തിലായിരുന്നു വേദാന്ത ഗ്രൂപ്പ്. ഉത്പാദനം കൂട്ടണമെന്ന ലക്ഷ്യത്തിലാണ് രണ്ടാമത്തെ പ്ലാന്റ് തുടങ്ങാന്‍ വേദാന്ത ഗ്രൂപ്പ് ശ്രമം തുടങ്ങിയത്.
പ്രതിഷേധം ശക്തമായതോടെ പ്ലാന്റ് പ്രവര്‍ത്തനം നിര്‍ത്താന്‍ മദ്രാസ് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. രണ്ടാമത്തെ പ്ലാന്റിനെതിരെ കഴിഞ്ഞ മൂന്നു മാസമായി ജനങ്ങള്‍ സമരത്തിലായിരുന്നു.
പ്രതിഷേധ സമരത്തിന്റെ നൂറാം ദിവസമാണ് പ്രദേശത്ത് വെടിവപ്പുണ്ടായത്. ഇവിടെ നടന്ന വെടിവപ്പില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. രണ്ട് ദിവസങ്ങളിലായിട്ടാണ് ഇത്രയും പേര് കൊല്ലപ്പെട്ടത്. സമരക്കാര്‍ക്കു നേരെ പൊലീസ് മനപൂര്‍വം വെടിവക്കുകയായിരുന്നെന്ന് തെളിയിക്കുന്ന വീഡിയോകളും ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു.