കണ്ണൂർ: കേരളത്തെ ഞെട്ടിച്ച ദുരഭിമാനക്കൊലയിലെ മുഖ്യപ്രതികൾ ഒളിവിൽ കഴിഞ്ഞത് കണ്ണൂരിലെ സിപിഎം കേന്ദ്രത്തിലെന്ന് സൂചന. നേരത്തെ പിടിയിലായ ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് നിയാസിന്റെ സ്വാധീനമുപയോഗിച്ചാണ് ഇന്ന് പിടിയിലായ നീനുവിന്റെ അച്ഛനും സഹോദരനും ഒളിവിൽ കഴിഞ്ഞതെന്നാണ് സൂചന.
സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് കെവിനെ കൊലപ്പെടുത്തിയതെന്ന ആരോപണം ശക്തമാകുന്നതിനിടെ കണ്ണൂരിൽ നിന്നുള്ള പ്രതികളുടെ കീഴടങ്ങൽ പാർട്ടിയെ കൂടുതൽ വെട്ടിലാക്കിയിരിക്കുകയാണ്.
മൂന്നുവർഷമായി കെവിനും നീനുവും പ്രണയത്തിലായിരുന്നു . പെൺകുട്ടിയുടെ എതിർപ്പ് വകവയ്ക്കാത്രെ മറ്റൊരു വിവാഹത്തിന് വീട്ടുകാർ തീരുമാനിച്ചതോടെയാണ് നീനു വീടു വിട്ടിറങ്ങിയത്. തുടർന്ന് ഇരുവരും രജിസ്റ്റർ മാര്യേജ് നടത്തുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് ഇടപെട്ട് ഇരുവരേയും സ്റ്റേഷനിൽ വരുത്തി. തുടർന്ന് നീനു കെവിന്റെ കൂടെ പോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് പൊലീസ് മദ്ധ്യസ്ഥതയിൽ നീനുവിനെ കെവിനൊപ്പം വിടുകയായിരുന്നു.
സ്റ്റേഷനിൽ എത്തിയപ്പോൾ വീട്ടുകാക്കൊപ്പം പോകാൻ നീനുവിനെ എസ്.ഐയും പൊലീസും നിർബന്ധിച്ചതായും ആരോപണങ്ങളുണ്ട്. പൊലീസ് സ്റ്റേഷനിൽ വച്ച് പെൺകുട്ടിയെ ബന്ധുക്കൾ മർദ്ദിക്കാനും ശ്രമിച്ചു. രാഷ്ട്രീയ ഇടപെടൽ ഉണ്ടായതിനെ തുടർന്നാണ് പൊലീസ് ബന്ധുക്കൾക്കൊപ്പം നിന്നതെന്നും വിമർശനം ഉയർന്നിട്ടുണ്ട്.
ആക്രമണം ഭയന്ന് കെവിൻ നീനുവിനെ ഹോസ്റ്റലിലേക്ക് മാറ്റി . തുടർന്ന് ബന്ധുവായ അനീഷിനൊപ്പം മാന്നാനത്തെ വീട്ടിലേക്ക് കെവിൻ താമസം മാറി. എന്നാൽ വിവരമറിഞ്ഞ നീനുവിന്റെ സഹോദരനും ഡിവൈഎഫ്ഐ സംഘവും ശനിയാഴ്ച്ച പുലർച്ചെ മൂന്നു മണിയോടെ വീട് ആക്രമിക്കുകയായിരുന്നു. വീട്ടുപകരണങ്ങളെല്ലാം അടിച്ചു തകർത്ത അക്രമികൾ അനീഷിനേയും കെവിനേയും കാറിൽ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഉച്ചയോടെ അനീഷിനെ ഇറക്കിവിട്ടെങ്കിലും കെവിനെ വിട്ടയച്ചില്ല.
പൊലീസ് അന്വേഷിച്ചെങ്കിലും കെവിൻ ഇടയ്ക്ക് രക്ഷപ്പെട്ടു പോയെന്നായിരുന്നു വെളിപ്പെടുത്തിയത്. എന്നാൽ ഇന്ന് പുലർച്ചയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ക്രൂരമായ മർദ്ദനത്തിനു ശേഷമാണ് കെവിൻ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. കെവിന്റെ കണ്ണുകൾ ചൂഴ്ന്നെടുക്കാനുള്ള ശ്രമവും ഉണ്ടായി.
പൊലീസിൽ പരാതി നൽകാനെത്തിയ പെൺകുട്ടിക്ക് തണുത്ത പ്രതികരണമാണ് ലഭിച്ചത്. തങ്കു പാസ്റ്ററിന്റെ നേതൃത്വത്തിൽ കോട്ടയത്ത് നടത്തിയ പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതു കൊണ്ട് തത്കാലം സമയമില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് പെൺകുട്ടി പറയുന്നു.