കോട്ടയം: ദുരഭിമാനത്തിന്റെ പേരിൽ കോട്ടയത്ത് കൊല്ലപ്പെട്ട കെവിന്റെ മൃതദേഹം സംസ്കരിച്ചു. ഭൗതിക ശരീരത്തിൽ അന്തിമോപചാരം അർപ്പിക്കാന്‍ ജനസാഗരമാണ് നട്ടാശ്ശേരിയിലെ വീട്ടിലേക്കെത്തിയത്.
കുന്നുമ്മൽ മൗണ്ട് കാർമ്മൽ പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം കോട്ടയം ഗുഡ് ഷെപ്പേർഡ് പള്ളിയിൽ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു കെവിന്റെ സംസ്കാരം.
കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ വികാര നിർഭരമായ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
അതേസമയം, കെവിന്റെ ഭാര്യയായി തന്നെ ജീവിക്കുമെന്ന് നീനു പറഞ്ഞു. ഇനി വീട്ടിലേക്ക് പോകില്ല. മാതാപിതാക്കളുടെ അറിവോടെയാണ് കൊലപാതകം നടന്നത്. സഹോദരൻ കൊല നടത്തുമെന്ന് കരുതിയില്ലെന്നും നീനു പറഞ്ഞു.
പിടിയിലായ നിയാസ് കൊല്ലുമെന്ന് തന്നെയും ഭീഷണിപ്പെടുത്തിയിരുന്നു. കെവിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നുവെന്നും നീനു വെളിപ്പെടുത്തി.