കൊല്ലം: കെവിന്റെ കൊലപാതകത്തിൽ പോലീസിന്റെ വീഴ്ച ഏറ്റുപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. നടപടി സ്വീകരിക്കാത്ത എസ് ഐ കാട്ടിയത് ഗുരുതരമായ കൃത്യവിലോപമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസിന് വീഴ്ച്ചയുണ്ടായാൽ അവരെ സംരക്ഷിക്കുന്ന നടപടി സർക്കാർ സ്വീകരിക്കില്ലെന്നും ചാനലുകാർക്ക് കൊട്ടാനുള്ള ചെണ്ടയല്ല താനെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുരക്ഷയൊരുക്കുന്നതിനിടെ പരാതിയില്‍ നടപടിയെടുക്കാന്‍ സാധിച്ചില്ലെന്ന എസ്ഐയുടെ ന്യായം അംഗീകരിക്കാനാവില്ല. തന്റെ പരിപാടികളിൽ എസ്ഐയ്ക്ക് സുരക്ഷാ ചുമതലയുണ്ടായിരുന്നില്ല. എന്നാൽ ഗാന്ധിനഗർ എസ്ഐയ്ക്ക് മുഖ്യമന്ത്രിയുടെ പരിപാടിയുടെ സുരക്ഷാ ചുമതല നൽകിയതിന്റെ രേഖകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
തെരഞ്ഞെടുപ്പ് ദിവസം വാർത്തകൾ ജനങ്ങൾക്ക് മുന്നിലെത്തിച്ച മാദ്ധ്യമ പ്രവർത്തകർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി വിമർശനം നടത്തിയത്. മാദ്ധ്യമങ്ങളുടെ വിമർശനം ന്യായമാണെന്ന് തോന്നിയാൽ അത് ഉൾക്കൊള്ളും. പക്ഷേ ന്യായമാണെന്ന് തോന്നണം. മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നതുകൊണ്ട് താൻ കൂടുതലൊന്നും പറയുന്നില്ലെന്നും പിണറായി പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.