ന്യൂഡൽഹി ; സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം യുകെയിലേക്ക് കടന്ന വിജയ് മല്യ, ലളിത് മോദി അടക്കമുള്ളവരെ തിരിച്ചയക്കാനുള്ള നടപടി ത്വരിതഗതിയിലാക്കണമെന്ന് ഇന്ത്യ യുകെ യോട് ആവശ്യപ്പെട്ടു.
ഇന്ത്യയിൽ നിന്ന് കോടികൾ തട്ടിയ ശേഷം രാജ്യം വിട്ട് പോയവർക്ക് അഭയം നൽകരുതെന്നും ഇന്ത്യ- യു കെ ആഭ്യന്തര ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആവശ്യത്തിന് അർഹിക്കുന്ന പരിഗണന നൽകുമെന്ന് യുകെ അറിയിച്ചതായി ഉന്നത ഉദ്യോഗസ്ഥ സംഘം അറിയിച്ചു.
ഭീകരവാദം,ഭീകരവാദത്തിനുവേണ്ടിയുള്ള ധനശേഖരണം,സൈബർ സുരക്ഷ,സ്ത്രീ സുരക്ഷ എന്നിവയും ചർച്ചാ വിഷയങ്ങളായി.
ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ്ബയാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്.മുൻപ് മന്ത്രി കിരൺ റിജ്ജുവും സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം കടന്ന 13 ഇന്ത്യക്കാരെ വിട്ടു നൽകണമെന്ന് യു കെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.