ലക്നൗ ; സർക്കാരിന്റെ നിർബന്ധത്തിനും,സുപ്രീംകോടതിയുടെ നിർദേശത്തിനും വഴങ്ങി ഔദ്യോഗിക വസതി ഒഴിഞ്ഞെങ്കിലും , ആഡംബര വസതി ഒഴിയാതിരിക്കാൻ പുതിയ തന്ത്രവുമായി ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി .
കൈവശം വച്ചിരുന്ന ബംഗ്ലാവിന്റെ താക്കോലുകൾ സ്പീഡ് പോസ്റ്റ് വഴി സർക്കാറിലേക്ക് അയച്ചുകൊടുത്ത മായാവതി ഇപ്പോൾ അവകാശം ഉന്നയിച്ചിരിക്കുന്നത് മാൾ അവന്യൂവിലെ ആഢംബര ബംഗ്ലാവിലാണ്.
ഇത് പാർട്ടി സ്ഥാപകൻ കാൻഷി റാമിന്റെ സ്മാരകമാണെന്നാണ് മായാവതിയുടെ നിലപാട്.ഇത് സ്ഥാപിച്ചെടുക്കാനായി കാൻഷി റാമിന്റെ ചിത്രവും കെട്ടിടത്തിനു മുന്നിൽ സ്ഥാപിച്ചു കഴിഞ്ഞു.മാത്രമല്ല ശ്രീ കാൻഷി റാംജി യാദ്ഗാർ വിശ്രം സ്ഥൽ എന്ന ബോർഡും ബംഗ്ലാവിനു മുന്നിൽ സ്ഥാപിച്ചു.
എന്നാൽ ബംഗ്ലാവ് ഉടൻ ഒഴിഞ്ഞു നൽകണമെന്ന് യോഗി സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി എന്ന നിലയിൽ മായാവതിക്ക് അനുവദിച്ച ബംഗ്ലാവിന്റെ താക്കോലാണ് തിരികെ നൽകിയത്. എസ്റ്റേറ്റ് മാനേജർമാർ തക്കോൽ സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് സ്പീഡ് പോസ്റ്റിൽ അയക്കുകയായിരുന്നു.
എന്നാൽ ,ഔദ്യോഗിക വസതിക്കൊപ്പം മായാവതി ഉപയോഗിച്ചുകൊണ്ടിരുന്ന ലക്നോവിലെ ഏറ്റവും പ്രമുഖമായ മാൾ അവന്യൂവിലെ ആഢംബര ബംഗ്ലാവ് സർക്കാരിനു വിട്ടു കൊടുക്കാനാണ് മായാവതി തയ്യാറാകാത്തത്.
മായാവതിയുടെ പേഴ്സണൽ സെക്രട്ടറി മേവാ ലാൽ ഗൗതം, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു കൈമാറിയ കത്തിൽ ബംഗ്ലാവ് സ്മാരകമാണെന്നും, അതിൽ അവകാശമുണ്ടെന്നും വാദിക്കുന്നുണ്ട്.
മുന്‍ മുഖ്യമന്ത്രിമാര്‍ ഔദ്യോഗിക വസതി ഒഴിയണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു യോഗി സർക്കാർ മായാവതി ഉൾപ്പെടെയുള്ള മുൻ മുഖ്യമന്ത്രിമാർക്ക് നോട്ടീസ് അയച്ചത്.കഴിഞ്ഞ മാസമാണ് സുപ്രീംകോടതി ഇത് സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്.
സാധാരണ പൗരന്മാരില് കവിഞ്ഞ യാതൊരവകാശവും മുന്‍ മുഖ്യമന്ത്രിമാര്ക്കില്ലെന്നും, അതുകൊണ്ട് തന്നെ ഉടന്‍ മുന്‍ മുഖ്യമന്ത്രിമാര്‍ സര്‍ക്കാര്‍ ബംഗ്ലാവുകള്‍ ഒഴിയണമെന്നുമാണ് സുപ്രിംകോടതി വ്യക്തമാക്കിയത്. മുന്‍ മുഖ്യമന്ത്രിമാര്‍ ഇത്തരത്തില്‍ തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞിരുന്നു.
മായാവതി ഉള്‍പ്പെടെ ആറ് മുന്‍ മുഖ്യമന്ത്രിമാര്‍ക്കാണ് ഔദ്യോഗിക വസതി ഒഴിയണമെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നോട്ടീസ് അയച്ചത്. സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്, കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, നാരായണ്‍ ദത്ത് തിവാരി, മുലായം സിങ് യാദവിന്റെ മകന് അഖിലേഷ് യാദവ്, കല്ല്യാണ്‍ സിങ് എന്നിവരാണ് മറ്റ് അഞ്ചു പേര്.