ന്യൂഡൽഹി : രാജ്യത്ത് 11 സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് . നാല് ലോക്സഭാ മണ്ഡലങ്ങളിൽ രണ്ടെണ്ണത്തിൽ എൻഡിഎ യും രണ്ടെണ്ണത്തിൽ മഹാസഖ്യവും വിജയിച്ചു.
മഹാരാഷ്ട്രയിലെ പാൽഘർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ഗവിത് ധേദ്യ വിജയിച്ചു. ശിവസേന സ്ഥാനാർത്ഥിയെ 29572 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി വിജയിച്ചത്. ബിജെപി സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്നാണ് ഇവിടെ വോട്ടെടുപ്പ് വേണ്ടി വന്നത്. മഹാരാഷ്ട്രയിലെ തന്നെ ഭണ്ഡാര-ഗോണ്ടിയ ലോക്സഭാ മണ്ഡലത്തിൽ എൻസിപി-കോൺഗ്രസ് സഖ്യം വിജയിച്ചു. ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്നു ഇത്.
ഉത്തർപ്രദേശിലെ കൈരാനയിൽ മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥി ആർ.എൽ.ഡിയിലെ തബാസം ഹസൻ അൻപത്തയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.ഇവിടെ കോൺഗ്രസ്, സമാജ്വാദി പാർട്ടി , ബിഎസ്പി എന്നിവർ ഒരുമിച്ച് ആർ.എൽ.ഡിയെ പിന്തുണയ്ക്കുകയായിരുന്നു. ബിജെപി സിറ്റിംഗ് സീറ്റായിരുന്നു ഇത്.നാഗാലാൻഡ് സീറ്റിൽ ബിജെപി സഖ്യകക്ഷിയായ എൻഡിപിപി വിജയിച്ചു.എൻഡിപിപി സ്ഥാനാർത്ഥി തോകേഹോ ഒന്നര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൻ.പി.എഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്. എൻ.പി.എഫ് സിറ്റിംഗ് സീറ്റായിരുന്നു ഇത്
കേരളത്തിലെ ചെങ്ങന്നൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ വിജയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയെ 20956 വോട്ടുകൾക്കാണ് സജി ചെറിയാൻ തോൽപ്പിച്ചത് . മേഘാലയയിലെ അമ്പാട്ടി സീറ്റ് കോൺഗ്രസ് നിലനിർത്തി. സ്ഥാനാർഥി മിയാനി ഡി ഷിറയാണ് വിജയിച്ചത്. ജാർഖണ്ഡിലെ ഗോമിയ , സില്ലി മണ്ഡലങ്ങളിൽ ജാർഖണ്ഡ് മുക്തി മോർച്ച വിജയിച്ചു. പാർട്ടിയുടെ സിറ്റിംഗ് സീറ്റായിരുന്നു ഇത്.
ബംഗാളിലെ മഹേശ്തലയിൽ തൃണമൂൽ കോൺഗ്രസ് സിറ്റിംഗ് സീറ്റ് നിലനിർത്തി. ഇവിടെ ബിജെപി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ കോൺഗ്രസിന്റെ പിന്തുണയോടെ മത്സരിച്ച സിപിഎമ്മിന് മൂന്നാം സ്ഥാനം മാത്രമേ ലഭിച്ചുള്ളൂ. കർണാടകയിലെ ആർ.ആർ. നഗറിലും പഞ്ചാബിലെ ഷാഹ്കോട്ടിലും കോൺഗ്രസ് വിജയിച്ചു. ഉത്തർപ്രദേശിലെ നൂർപൂരിൽ മഹാസഖ്യത്തിന്റെ ബാനറിൽ മത്സരിച്ച സമാജ്വാദി പാർട്ടി വിജയിച്ചു. ജോകിഹട്ടിൽ ജനതാദൾ യുണൈറ്റഡിന്റെ സീറ്റ് ആർ.ജെ.ഡി പിടിച്ചെടുത്തു.
ഉത്തരഖണ്ഡിലെ തരാലിയിൽ ബിജെപി സിറ്റിംഗ് സീറ്റ് നിലനിർത്തി.ബിജെപിയുടെ മുന്നി ദേവി ഷാ ആണ് വിജയിച്ചത്.