തിരുവനന്തപുരം: രണ്ട് മാസത്തെ മധ്യവേനലവധി കഴിഞ്ഞ് സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു. ഉത്സവച്ഛായയിലാണ് സംസ്ഥാനത്ത് പുതിയ അദ്ധ്യയന വര്‍ഷത്തിന് തുടക്കമായത്. ഒന്നാം ക്ലാസിലെത്തിയ കുഞ്ഞനിയന്മാരെയും അനിയത്തിമാരെയും പ്രവേശനോത്സവത്തിന്റെ മധുരം പങ്കുവെച്ച് സമ്മാനപ്പൊതിയും മധുരവും നൽകിയാണ് സ്വീകരിച്ചത്.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം നെടുമങ്ങാട് ഗവ: ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി നിർവ്വഹിച്ചു. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാണെന്നും മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഭാഗമായി കഥയും കവിതയുമായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി. രവീന്ദ്രനാഥാണ് നെടുമങ്ങാട് ഗവ.എൽ.പി.സ്കൂളിലെ കുട്ടികളെ വരവേറ്റത്. മന്ത്രി തന്നെ ആദ്യ ക്ലാസെടുത്തപ്പോൾ അച്ചടക്കമുള്ള, അനുസരണയുള്ള വിദ്യാർത്ഥികളായി കുരുന്നുകൾ മന്ത്രിക്കു മുന്നിൽ ഇരുന്നു.
ഈ വർഷം 3 ലക്ഷം വിദ്യാർത്ഥികൾ പുതുതായി പൊതു വിദ്യാലയങ്ങളിലെത്തി എന്നാണ് കണക്ക്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴ പെയ്തെങ്കിലും ആഘോഷങ്ങൾക്ക് യാതൊരു വിധ മങ്ങലും ഏറ്റില്ല.
അതേസമയം, നിപ്പ വൈറസിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ സ്കൂളുകൾ 5 നും മലപ്പുറത്ത് 6നും മാത്രമേ തുറക്കൂ.