ന്യൂഡൽഹി: കള്ളപ്പണം നിയന്ത്രിക്കുന്നതിനു ശക്തമായ നടപടികളുമായി കേന്ദ്ര സർക്കാർ. ബിനാമി ഇടപാടുകളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു കോടി രൂപ വരെ പാരിതോഷികം നൽകുന്നതിനുള്ള പദ്ധതി സർക്കാർ പ്രഖ്യാപിച്ചു. 1988 ലെ ബിനാമി ഇടപാട് നിയന്ത്രണ നിയമം ഭേദഗതി ചെയ്താണ് പാരിതോഷികം നൽകുന്നത് സംബന്ധിച്ച് നിയമം സർക്കാർ പാസ്സാക്കിയത്.
ബിനാമി ഇടപാടുകളെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു കോടി രൂപ വരെ പാരിതോഷികം നൽകുന്നത്തിന് 2016 ൽ ഭേദഗതി ചെയ്ത നിയമം വ്യവസ്ഥ ചെയ്തിരുന്നു. പുതിയ നിയമ പ്രകാരം ആദായ നികുതി വകുപ്പിലെ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽ ഇതിനായി പ്രത്യേക യൂണിറ്റ് സ്ഥാപിക്കും. ബിനാമി നിരോധന യൂണിറ്റ് എന്നറിയപ്പെടുന്ന ഈ പ്രത്യേക വിഭാഗത്തിന് വിശ്വസനീയമായ വിവരങ്ങൾ നൽകുന്നവർക്കാണ് പാരിതോഷികം നൽകുക.
ഇന്ത്യക്കാർക്കും വിദേശികൾക്കും ഉൾപ്പെടെ ബിനാമി പ്രതിരോധ യൂണിറ്റിന് വിവരങ്ങൾ നൽകാനാകും. സ്വിസ് ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ അനധികൃത പണം സ്വരൂപിച്ചവർക്കെതിരെ നടപടിയെടുക്കാൻ പുതിയ പദ്ധതി പ്രകാരം സാധ്യമാകും.