കോട്ടയം ; കെവിൻ വധക്കേസിൽ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ചയെ കുറിച്ച് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം.
കെവിനെ തട്ടിക്കൊണ്ടു പോകാൻ സഹായം നൽകിയതായി ആരോപണമുള്ള ഗാന്ധിനഗർ പൊലീസിന്റെ വീഴ്ച്ചയെ കുറിച്ച് അന്വേഷിക്കുന്ന ഡിവൈഎസ്പി ഗിരീഷ് പി.സാരഥിയെയാണ് കേസിന്റെ ചുമതലയിൽ നിന്നും നീക്കിയത്. ചങ്ങനാശേരി ഡിവൈഎസ്പി എസ്.ശ്രീകുമാറിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.
അതേ സമയം താൻ ഈ കേസുമായി ബന്ധപ്പെട്ട് യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും,തെറ്റ് ചെയ്തതായി തെളിഞ്ഞാൽ എന്തു ശിക്ഷയും എറ്റുവാങ്ങാൻ തയ്യാറാണെന്നും മുൻ എസ് പി മുഹമ്മദ് റഫീഖ് പറഞ്ഞു. മുഖ്യമന്ത്രി കേസിനെ കുറിച്ച് പറയുന്നതിനു തൊട്ട് മുൻപാണ് താൻ ഇതിനെ പറ്റി അറിയുന്നത്.പൊലീസുകാരടക്കം വിവരങ്ങൾ മറച്ചുവച്ചു. കേസിനെക്കുറിച്ച് ആരും തന്നോടു നേരത്തേ പറഞ്ഞിരുന്നില്ലെന്നും റഫീഖ് പറഞ്ഞു.
കെവിന്റെ കൊലപാതകം നടക്കുന്ന സമയത്ത് കോട്ടയത്തെ എസ്പിയായിരുന്ന മുഹമ്മദ് റഫീഖ് നീനുവിന്റെ മാതാവിന്റെ ബന്ധുവാണെന്നും,കേസുമായി ബന്ധമുണ്ടായിരിക്കാമെന്നും കേസിൽ അറസ്റ്റിലായ എ എസ് ഐ ബിജുവിന്റെ അഭിഭാഷകനാണ് കോടതിയിൽ അറിയിച്ചത്.