തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സേവാഭാരതിയുടെ അന്നദാന കൗണ്ടർ ഒരു വട്ടമെങ്കിലും സന്ദർശിച്ചിട്ടുള്ള ആരും വെളുത്ത താടിയുള്ള ആ തടിച്ച മനുഷ്യനെ മറക്കില്ല. ഉച്ചനേരത്തെ ഭക്ഷണം വാങ്ങാൻ നിരനിരയായി നിൽക്കുന്നവർക്ക് ചുറുചുറുക്കോടെ ഭക്ഷണം വിളമ്പുന്ന അദ്ദേഹം സേവാഭാരതി കൗണ്ടറിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു.
സേവന വഴിയിലെ നിറസാന്നിദ്ധ്യമായിരുന്ന കല്യാണകൃഷ്ണനെന്ന സേവാഭാരതിയുടെ മുഴുവൻ സമയ പ്രവർത്തകൻ കഴിഞ്ഞ ദിവസം അന്തരിച്ചു.കഴിഞ്ഞ 12 വര്‍ഷമായി സേവാഭാരതി മെഡിക്കല്‍ കോളേജ് ക്യാമ്പസ്സിനുള്ളില്‍ നടത്തുന്ന അന്നദാനത്തിന്റെ ചുമതല വഹിക്കുകയായിരുന്നു അദ്ദേഹം.
സേവാഭാരതിയുടെ അന്നദാന പുരയിൽ നിന്നും ഭക്ഷണം കഴിച്ചു മടങ്ങുന്നവർ എപ്പോഴും ഓർക്കുന്ന മുഖമാണ് കല്യാൺജി എന്നു വിളിക്കുന്ന കെ.കല്യാണകൃഷ്ണന്റേത്.ചവറ കിഴക്കേമഠം സ്വദേശിയായ കല്യാണകൃഷ്ണൻ ചിങ്ങവനം ഇലക്ട്രോ കെമിക്കല്‍സിലെ ജീവനക്കാരനായി ജോലിനോക്കുമ്പോഴാണ് സംഘ ആദർശത്തിൽ ആകൃഷ്ടനാകുന്നത്.
ഇടതുപക്ഷസഹയാത്രികനായിരുന്ന കല്യാൺജി അവിടെ ബി.എം.എസ്.ന്റെ തൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായി.തിരുവനന്തപുരം മഹാനഗര്‍ പ്രചാരകനായിരുന്ന ഇപ്പോഴത്തെ കേസരി മുഖ്യ പത്രാധിപർ എന്‍.ആര്.മധുവിന്റെ നിര്‍ദ്ദേശത്താലാണ് സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തത്. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സേവാഭാരതി നടത്തുന്ന അന്നദാനത്തിന്റെ മുഖ്യ സംഘാടകനായി.
https://www.youtube.com/watch?v=csWEiI1GbnY
പെട്ടെന്നുണ്ടായ അസുഖത്താല്‍ കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു അന്ത്യം. ഭാര്യ കൗസല്യ തലയോലപ്പറമ്പിൽ ഹോമിയോ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നു. മകന് പ്രശാന്ത് സ്വകാര്യ സ്ഥാപനത്തിലും മകൾ പ്രസൂന (ഫാര്‍മസിസ്റ്റ് ആയും ജോലി ചെയ്യുന്നു.