റിയാദ് : സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് അൽ ഖായ്ദ ഭീഷണി. സൗദി അറേബ്യയിൽ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ നടത്തുന്ന പരിഷ്കരണ പ്രവർത്തനങ്ങൾക്കെതിരെയാണ് ഭീഷണി . സൗദിയിൽ നടപ്പിലാക്കുന്ന പരിഷ്കരണ പ്രവർത്തനങ്ങൾ പാപമാണെന്നും അതിന്റെ ശമ്പളം നൽകുമെന്നും വ്യക്തമാക്കിയാണ് അറേബ്യൻ അൽ ഖായ്ദ പത്രക്കുറിപ്പ് ഇറക്കിയത്.
സൽമാന്റെ ഭരണം മോസ്കുകളെ സിനിമ തീയറ്ററുകളാക്കുന്നതാണ്. കിഴക്കും പടിഞ്ഞാറുമുള്ള അവിശ്വാസികൾക്കും മതേതരവാദികൾക്കും അനുസരിച്ചാണ് പരിഷ്കരണം നടത്തുന്നത്.സദാചാര വിരുദ്ധമാണ് അവയെല്ലാം . പത്രക്കുറിപ്പിൽ പറയുന്നു.യെമൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ഖായ്ദ ഇൻ അറേബ്യൻ പെനിൻസുലയാണ് ഭീഷണിയുമായി മുന്നോട്ടു വന്നിരിക്കുന്നത്.
ഏപ്രിലിൽ മെക്കയ്ക്ക് സമീപം ജിദ്ദയിൽ നടത്തിയ റെസ്ലിംഗ് ചാമ്പ്യൻഷിപ്പിനെതിരെയും വിമർശനം ഉണ്ട്. മുസ്ളിം യുവതികൾക്ക് മുന്നിൽ അവിശ്വാസികളായ റെസ്ലർമാർ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിച്ചു. പലരും കുരിശു ചിഹ്നങ്ങൾ ധരിച്ചിരുന്നു. ഇത് ഇസ്ലാമിനു വിരുദ്ധമാണ് . ഇത്തരം പാപങ്ങൾക്കുള്ള ശമ്പളം മുഹമ്മദ് ബിൻ സൽമാനു നൽകുന്നതായിരിക്കുമെന്നാണ് ഭീഷണി.
സ്ത്രീകൾക്ക് പർദ്ദയോ മൂടുപടമോ വേണമെന്ന് നിർബന്ധമില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചിരുന്നു.സ്ത്രീകൾക്ക് മാന്യമായ വസ്ത്രം തെരഞ്ഞെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് കിരീടാവകാശി നിലപാട് വ്യക്തമാക്കിയത്
ചരിത്രത്തിലാദ്യമായി മുഖപടം മാറ്റി വനിതാ മന്ത്രി പൊതു വേദിയിലെത്തുകയും ചെയ്തു. പെൺകുട്ടികളുടെ വിദ്യാഭ്യാസവകുപ്പിന്റെ ഉപമന്ത്രിയായ ഡോക്ടർ ഹയ അൽ അവദാണ് ഈ മാറ്റത്തിനു തുടക്കമിട്ടത്.
മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം സിനിമാ തീയേറ്ററുകൾ തുറക്കാൻ തീരുമാനിക്കുകയും ,സൈന്യത്തിന്റെ ഭാഗമാകാൻ സ്ത്രീകളെ അനുവദിക്കുകയും,18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിവാഹം കർശനമായി നിയന്ത്രിക്കാൻ മന്ത്രി തലത്തിൽ നിർദ്ദേശം ഉണ്ടാക്കുകയും ചെയ്യുന്നതിൽ മുഹമ്മദ് ബിൻ സൽമാൻ പ്രധാന പങ്കു വഹിച്ചിരുന്നു.
ഇസ്രയേലികള്‍ക്കും പാലസ്തീന്‍കാര്‍ക്കും അവരവരുടെ ഭൂമികളില്‍ സമാധാനമായി ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ഇദ്ദേഹം വ്യക്തമാക്കിയെതിരെ തീവ്ര മത ശക്തികൾ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു.