കട്ടക്ക് ; ‘ആർക്കെങ്കിലും ഉപകാരപ്പെടുമ്പോഴാണ് നമ്മുടെ പക്കലുള്ള പണത്തിന് അർത്ഥമുണ്ടാകുന്നത്‘ കട്ടക്കിലെ ഒരു ചായ വിൽപ്പനക്കാരന്റെ വാക്കുകളാണിവ.
സ്വന്തം ചുറ്റുപാടുള്ളവരെയും സ്വന്തമായി കാണുമെന്ന മനസ്സിന്റെ ഉടമ.ചേരിയിലെ പഠിക്കാൻ സാഹചര്യമില്ലാത്ത കുഞ്ഞുങ്ങൾക്ക് മുന്നിൽ രക്ഷകനായി അവതരിച്ച ഈ അറുപതുകാരനായിരുന്നു മോദിയുടെ മൻ കി ബാത്തിലെ ഇത്തവണത്തെ ഹീറോ.
കട്ടക്കിലെ ചേരി പ്രദേശങ്ങളിലെ 75 ഓളം വരുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനു താങ്ങും തണലുമാണ് രകാശ റാവു.
സാമ്പത്തിക പരാധീനതകൾ കാരണം പഠിക്കാൻ കഴിയാതെ പോയ പ്രകാശ് റാവുവിന് താൻ ഏറ്റെടുത്ത് പഠിപ്പിക്കുന്ന ഓരോ വിദ്യാർഥിയുടെ ജയവും സ്വന്തം വിജയമാണ്.
ദിവസം 600 രൂപയുടെ ചായ വിൽപ്പനയാണ് കടയിൽ നടക്കുന്നത്.അതിന്റെ ഭൂരിഭാഗവും ചേരിയിലെ കുഞ്ഞുങ്ങളുടെ പഠനത്തിനായി മാറ്റി വച്ചിരിക്കുകയാണ്. ദിവസത്തിന്റെ പകുതി ഭാഗവും കുട്ടികൾ പഠിക്കുന്ന സ്കൂളിലെ ആവശ്യങ്ങൾക്കും,പിന്നെ ആരോരുമില്ലാതെ അനാഥരായി ആശുപത്രിയിൽ കഴിയുന്നവർക്കുമായി മാറ്റിവച്ചിരിക്കുന്നു.
മോദിയെ കുറിച്ച് പറയുമ്പോൾ നൂറു നാവാണ് പ്രകാശ് റാവുവിന്. ഒരിക്കൽ കുട്ടികളോടൊപ്പം മോദിയെ കാണാൻ അദ്ദേഹം പോയിരുന്നു, അദ്ദേഹത്തിന്റെ കട്ടക്ക് സന്ദർശനവേളയിൽ.അതിന്റെ തൊട്ടുപിന്നാലെ നടന്ന മൻ കിബാത്തിൽ മോദിജി തന്നെ പറ്റി പരാമർശിച്ചുവെന്ന് പറയുമ്പോൾ പ്രകാശ് റാവുവിന്റെ കണ്ണുകളിൽ ഒരു തിളക്കമുണ്ട്.
മൻ കി ബാത്തിൽ പ്രധാനമന്ത്രി പേരെടുത്ത് പറഞ്ഞതോടെ നിരവധിപേരാണ് പ്രകാശ് റാവുവിനെ അഭിനന്ദിക്കാനായെത്തുന്നത്. ചിലരാകട്ടെ അനുഗ്രഹവും തേടുന്നുണ്ട്.ഒക്കെ ഏറ്റുവാങ്ങുമ്പോൾ പ്രകാശ് റാവുവിന്റെ മനസ്സിലുണ്ട് ആരോരുമില്ലാത്തവരെ ചേർത്തു പിടിക്കുന്നവരെ അംഗീകരിക്കാനും ഇവിടെ ആളുണ്ട് എന്നറിയുന്നതിന്റെ ചാരിതാർഥ്യം