തിരുവനന്തപുരം : പൊലീസുകാർ കസ്റ്റഡിയിൽ ചവിട്ടിക്കൊന്ന ശ്രീജിത്ത് നിരപരാധിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ദേവസ്വംപാടത്തെ ഗൃഹനാഥൻ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് നാളിതുവരെയുള്ള അന്വേഷണത്തിൽ ശ്രീജിത്ത് പ്രതിയല്ല. എന്നാൽ ഇയാളെ കസ്റ്റഡിയിലെടുക്കാൻ പ്രത്യേക നിർദ്ദേശം ആരും നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
അതേസമയം റൂറൽ എസ്.പി എവി ജോർജ്ജിന് മുഖ്യമന്ത്രി ക്ളീൻ ചിറ്റ് നൽകി.ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാൻ എസ്.പി നിർദ്ദേശിച്ചതായി അറിവില്ല. അന്വേഷണത്തിൽ അത് വെളിവായിട്ടില്ല . അറസ്റ്റ് ചെയ്യാൻ രാഷ്ട്രീയ സമ്മർദ്ദമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് കേസ് അന്വേഷണാവസ്ഥയിലാണ് എന്നു മാത്രമായിരുന്നു മറുപടി.
ലോക്കപ്പിൽ മൂന്നാംമുറ പ്രയോഗിക്കരുതെന്ന് പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.നിയമ ലംഘനം നടത്തുന്ന പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കും. വരാപ്പുഴകേസ് അന്വേഷണം സിബിഐക്ക് വിടേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
എസ്.പി എവി ജോർജ്ജിന് മുഖ്യമന്ത്രി ക്ളീൻ ചിറ്റ് നൽകുന്നത് സിപിഎം നേതാക്കളെ രക്ഷിക്കാനാണെന്ന് ആക്ഷേപമുണ്ട്. സിപിഎം നേതാക്കളുടെ നിർദ്ദേശത്തെ തുടർന്നാണ് നിരപരാധിയായ ശ്രീജിത്തിന കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചു കൊന്നതെന്ന് അന്ന് ആരോപണമുയർന്നിരുന്നു.