ന്യൂഡൽഹി: മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കേരളത്തിലെ മൂന്നു മെഡിക്കൽ കോളേജുകൾക്ക് 2018-19 അദ്ധ്യയന വർഷത്തേക്കുള്ള പ്രവർത്തനാനുമതി നിഷേധിച്ചു. ഒൻപത് മെഡിക്കൽ കോളേജുകളുടെ പ്രവർത്തനാനുമതി പുതുക്കുന്നതിനുള്ള അപേക്ഷയും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരസിച്ചു. മെഡിക്കൽ കൗൺസിലിന്റെ ശുപാർശയിലാണ് നടപടി.
ഇടുക്കി ഗവൺമെന്റ് മെഡിക്കൽ കോളേജ്, ഉൾപ്പെടെ മൂന്ന് പുതിയ മെഡിക്കൽ കോളേജുകൾക്കാണ് കേന്ദ്ര സർക്കാർ പ്രവർത്തനാനുമതി നിഷേധിച്ചത്. പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ശ്രീ അയ്യപ്പ മെഡിക്കൽ കോളേജ് എന്നിവയാണ് അനുമതി നിഷേധിക്കപ്പെട്ട സ്വകാര്യ മെഡിക്കൽ കോളേജുകൾ.
പ്രവർത്തനാനുമതി പുതുക്കുന്നതിനുള്ള കേരളത്തിൽ നിന്നുള്ള ഒൻപത് മെഡിക്കൽ കോളേജുകളുടെ അപേക്ഷയും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരസിച്ചു. പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിനും എട്ട് സ്വകാര്യ മെഡിക്കൽ കോളേജിനുമുള്ള അനുമതിയാണ് നിരസിക്കപ്പെട്ടത്.
കെഎംസിടി കോഴിക്കോട്, എസ് ആർ മെഡിക്കൽ കോളേജ്, പാലക്കാട് പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, പാലക്കാട് കേരള മെഡിക്കൽ കോളേജ്, പത്തനംതിട്ട മൗണ്ട് സിയോൺ, തൊടുപുഴ അൽ അസർ, തിരുവനന്തപുരം ദോ സോമർവെൽ മെമ്മോറിയൽ സിഎസ്ഐ മെഡിക്കൽ കോളേജ് , ഡി എം വയനാട് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ പ്രവർത്തനാനുമതി പുതുക്കുന്നതിനുള്ള അപേക്ഷയാണ് കേന്ദ്ര സർക്കാർ തള്ളിയത്.
മെഡിക്കൽ കൗൺസിലിന്റെ നിർദ്ദേശ പ്രകാരമാണ് കേന്ദ്ര സർക്കാർ നടപടി. രാജ്യത്താകമാനം 68 മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നതിനുള്ള അപേക്ഷയും, ഒൻപത് മെഡിക്കൽ കോളേജുകളുടെ സീറ്റ് വർദ്ധിപ്പിക്കുന്നതിനുള്ള അപേക്ഷയും മന്ത്രാലയം നിരസിച്ചിട്ടുണ്ട്. 82 കോളേജുകളുടെ ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷകളാണ് നിരസിക്കപ്പെട്ട പട്ടികയിൽ ഉള്ളത്.