തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരെഞ്ഞെടുപ്പ് പരാജയത്തെച്ചൊല്ലിയും രാജ്യസഭാസീറ്റിനെ ചൊല്ലിയും കോൺഗ്രസിൽ ഉടലെടുത്ത കലാപം മൂർഛിക്കുന്നു. കെ മുരളീധരൻ എംഎൽഎയ്ക്കെതിരെ കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കനാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
‘ചൊറിച്ചിൽ ഒരു ചെറിയ രോഗമല്ല’ എന്ന് പറഞ്ഞ് തുടങ്ങുന്ന ഒരു കുറിപ്പ് ഫേസ്ബുക്കിലിട്ടാണ് വാഴയ്ക്കന്റെ പരിഹാസം. ചെറിച്ചിലിന്റെ മരുന്നായി ഒരു ക്രീമിന്റെ പടവും ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.
എന്ത് ചെയ്യാം. ചിലരുടെ ശീലങ്ങൾ നമുക്ക് മാറ്റാനാവില്ല. രാഷ്ട്രീയത്തിൽ നേതൃത്വത്തിലിരിക്കുന്നവർ ഉള്ളിലെന്താണെങ്കിലും സംസാരിക്കുമ്പോൾ പരസ്പരം ബഹുമാനം പുലർത്താറുണ്ട്. പക്ഷെ നമ്മുടെ ഒരു നേതാവ് സംസാരിക്കുമ്പോൾ ആർക്കിട്ടെങ്കിലും ചൊറിയണം എന്ന് നിർബന്ധമുള്ളയാളാണ്. പല തവണ ഈ പ്രവണത ശെരിയല്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷെ നന്നാവില്ല.
സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മൾ നന്നാക്കണമെന്ന് വിചാരിച്ചാൽ നടക്കുമോ ? ഇത്തവണ ബൂത്തിലെ റിസൽട്ടായിരുന്നു വിഷയം. തന്റെ ബൂത്ത് ഭദ്രമാണെന്നാണ് ചൊറിച്ചിലിന്റെ ഭാഗമായി അവകാശപ്പെട്ടത്. കേരളത്തിൽ ഒരുപാട് സ്ഥലത്ത് മത്സരിച്ചത് കൊണ്ട് അദ്ദേഹത്തിന്റെ ബൂത്ത് ഏതാണെന്ന് ആർക്കും നിശ്ചയമില്ല.
നമുക്കറിയാവുന്ന ബൂത്തിലൊക്കെ പാർട്ടിയുടെ സ്ഥിതി ദയനീയമാണ്. ഒരു കാര്യം കൂടി ഓർമിപ്പിക്കുന്നു. സമൂഹ മാദ്ധ്യമങ്ങളിൽ കൂലിയെഴുത്തുകാരെ വച്ച് പാർട്ടിയെയും നേതാക്കളെയും ചെളി വാരിയെറിയുന്ന പണി നിർത്തണമെന്നും വാഴയ്ക്കൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ചെങ്ങന്നൂരിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം ബൂത്തിൽ യുഡിഎഫിന് ലീഡ് ചെയ്യാനായില്ല. ഇതിനെതിരെ കെ മുരളീധരൻ രംഗത്തെത്തിയിരുന്നു. തന്റെ ബൂത്തിൽ കോൺഗ്രസ് ഒരിക്കലും പിന്നിൽ പോയിട്ടില്ലെന്നും മുരളീധരൻ പറഞ്ഞിരുന്നു.
https://www.facebook.com/josephvazhackan/photos/a.281918175321559.1073741829.207589332754444/917080328472004/?type=3