തിരുവനന്തപുരം :പെട്രോൾ -ഡീസൽ നികുതിയിനത്തിൽ സംസ്ഥാന സർക്കാരിന് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലഭിച്ചത് 7050.21 കോടി രൂപ . പെട്രോൾ വിറ്റയിനത്തിൽ 3226.91 കോടി രൂപയും ഡീസൽ വിറ്റയിനത്തിൽ 3823.3 കോടി രൂപയുമാണ് ലഭിച്ചത്. നിയമസഭയിൽ ധനമന്ത്രി മന്ത്രി തോമസ് ഐസക്കാണ് വിവരം അറിയിച്ചത്.
ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ സംസ്ഥാന സർക്കാരിന് 19.70 രൂപ നികുതിയിനത്തിൽ ലഭിക്കും. വിൽപ്പന നികുതിയായി 18.51 രൂപയും അഡീഷണൽ വിൽപ്പന നികുതിയായി 1 രൂപയും സെസ്സ് ഇനത്തിൽ 19 പൈസയും ലഭിക്കുന്നു.ഒരു ലിറ്റർ ഡീസൽ വിൽക്കുമ്പോൾ വിൽപ്പന നികുതിയായി സംസ്ഥാന സർക്കാരിന് ലഭിക്കുന്നത് 15.04 രൂപയാണ് .വിൽപ്പന നികുതി ഇനത്തിൽ 13.90 രൂപയും അഡീഷണൽ നികുതിയായി ഒരു രൂപയും സെസ് ഇനത്തിൽ 14 പൈസയുമാണ് കിട്ടുന്നത്.
നിയമസഭയിൽ ധനമന്ത്രി നൽകിയ മറുപടി
ജൂൺമാസം ഒന്നുമുതൽ ഒരു രൂപയെങ്കിലും കുറയുന്ന രീതിയിൽ സംസ്ഥാന സർക്കാർ നികുതി കുറച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിലവാരം ഉയരുന്നതിനാൽ നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടുന്നുണ്ട്. വിപണി ഇടപെടലിനായി ഈ വർഷം 200 കോടി രൂപ സർക്കാർ നൽകിയെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.
എം.എൽ.എ മാരായ എൻ.എ നെല്ലിക്കുന്ന് , പ്രൊഫ:ആബിദ് ഹുസൈൻ തങ്ങൾ , എൻ.ഷംസുദ്ദീൻ, ടിവി ഇബ്രാഹിം എന്നിവരുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി