ജയ്പൂർ : സിനിമാ സ്റ്റൈലിൽ കാറുകൾ മോഷ്ടിക്കുന്നത് ഹോബിയാക്കിയ കള്ളൻ പിടിയിൽ. രാജസ്ഥാനിലെ ദൗസ സ്വദേശിയായ രാജേഷ് മീണയാണ് അറസ്റ്റിലായത്. 38 കാരനായ ഇയാൾ നൂറോളം കാറുകളാണ് മോഷ്ടിച്ചത് . ഇതിൽ അറുപതെണ്ണവും ആഡംബര വാഹനങ്ങളാണ്.
ക്ഷിപ്ര പഥ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് മീണ അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് മൂന്നു കാറുകളും ഒരു ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. മീണയുടേയും സംഘത്തിന്റേയും ഒളിയിടങ്ങളിൽ നിന്ന് ഇലക്ട്രോണിക് ചിപ്പുകളും മറ്റ് ഹൈടെക്ക് സംവിധാനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
മോഷ്ടിക്കാൻ എളുപ്പം സാധിക്കുന്ന വാഹനങ്ങളെ കുറിച്ച് നന്നായി നിരീക്ഷിച്ചതിനു ശേഷമാണ് സംഘം ഇറങ്ങുന്നത്. കഴിഞ്ഞ പതിനാറു മാസങ്ങൾ കൊണ്ടാണ് ഇത്രയും മോഷണം നടത്തിയത്.ന്യൂഡൽഹി ,ജയ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും മോഷണം നടത്തിയത്.മോഷ്ടിച്ച കാറുകൾ ഉത്തർപ്രദേശിലെ കാർ കച്ചവടക്കാരന് വിറ്റുവെന്നും ഇയാൾ പറഞ്ഞു.
23 കാന്തിക ചിപ്പുകൾ , രണ്ട് താക്കോലുകൾ , റിമോട്ടുകൾ ,ഏഴു ഫോണുകൾ എന്നിവയും ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തി. സെഡാൻ കാറുകളും എസ്.യു.വികളും ആണ് പ്രധാനമായും സംഘം നോട്ടമിടുന്നത്. ആഡംബര വീടുകൾ വാങ്ങാനാണ് കാറുകൾ വിറ്റ പണം ഉപയോഗിക്കുന്നതെന്നും മീണ പൊലീസിനോട് പറഞ്ഞു.
ക്ഷിപ്ര പഥ് പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരാണ് മീണയെ നിരീക്ഷിച്ച് പിടികൂടാൻ മുഖ്യ പങ്കു വഹിച്ചത്.