ന്യൂഡല്‍ഹി : പ്ലാസ്റ്റിക്ക് കുപ്പികൾ തിരികെ നൽകിയാൽ അഞ്ചു രൂപ നൽകുന്ന പദ്ധതിയുമായി ഇന്ത്യൻ റയിൽവേ.
പരിസ്ഥിതിയ്ക്ക് കോട്ടം പറ്റുന്ന പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ജനപങ്കാളിത്തതോടെയുള്ള പ്രവർത്തനങ്ങളാണ് റയിൽവേ ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക് കുപ്പികള്‍ നിക്ഷേപിച്ചാല്‍ അഞ്ച് രൂപ തിരികെ നല്കുന്ന യന്ത്രമാണ് റെയിൽവേ സ്റ്റേഷനുകളിൽ ഇതിനായി സ്ഥാപിച്ചിരിക്കുന്നത്.
വഡോദര റെയില്‍വേ സ്റ്റേഷനിലാണ് ആദ്യയന്ത്രം സ്ഥാപിച്ചത്. കുപ്പി നൽകിയാൽ ലഭിക്കുന്ന അഞ്ച് രൂപ പേടിഎം വാലറ്റിലാണ് എത്തുക. ഇതിനായി കുപ്പി നിക്ഷേപിക്കുന്നവര്‍ മൊബൈല്‍ നമ്പർ യന്ത്രത്തിൽ രജിസ്റ്റർ ചെയ്യണം.
പ്ലാസ്റ്റിക് കുപ്പി പൊടിച്ച് സംസ്കരിച്ചശേഷം രൂപമാറ്റം വരുത്തി പാത്രങ്ങളാക്കി മാറ്റാനാണ് പദ്ധതി. ഈ പാത്രങ്ങള്‍ ട്രെയിനുകളിൽ ഭക്ഷണവിതരത്തിന് ഉപയോഗിക്കും. ഐ.ആര്.സി.ടി.സി എട്ട് രാജധാനി, ശതാബ്ദി ട്രെയിനുകളിലാണ് ആദ്യഘട്ടത്തിൽ ഇത്തരം പാത്രങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്നത്.