തിരുവനന്തപുരം: ആലുവയില്‍ പോലീസിനെ ആക്രമിച്ചവര്‍ക്ക് ഭീകര ബന്ധമുണ്ടെന്ന് നിയമസഭയില്‍ ആവര്‍ത്തിച്ച് മുഖ്യമന്ത്രി. പ്രതിപക്ഷത്തുള്ളവരും ആലുവാക്കാരും തീവ്രവാദികളാണെന്ന് പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷം തെറ്റിദ്ധരിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം അടിയന്തര പ്രമേയം പരിഗണിക്കാതിരുന്ന സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
മുഖ്യമന്ത്രിയുടെ തീവ്രവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ബാഡ്ജുകളും ധരിച്ചാണ് പ്രതിപക്ഷം സഭയിലെത്തിയത്. പരാമര്‍ശത്തിലെ അപാകത ചൂണ്ടിക്കാട്ടി പി.ടി.തോമസ് എംഎല്‍എ നല്കിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ പരിഗണിക്കാന്‍ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭാരേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കെ സി ജോസഫ് നല്കിയ നോട്ടീസ് ചൂണ്ടിക്കാട്ടിയായിരുന്നു സ്പീക്കറുടെ നടപടി. പ്രമേയം അനുവദിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് സഭയെ തെറ്റിദ്ധരിപ്പിക്കുന്നെന്നും മന്ത്രി എകെ.ബാലന് പറഞ്ഞു. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പോലീസിന്റെ നിരന്തര വീഴ്ചകള്‍ നിയന്ത്രിക്കുന്നത് പരാജയപ്പെട്ട മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ മേല്‍ കുതിര കയറുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
പ്രതിപക്ഷം കേള്‍ക്കാന്‍ തയ്യാറാണെങ്കില്‍ മറുപടി നല്‍കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രി എഴുന്നേറ്റു നിന്നെങ്കിലും അടിയന്തര പ്രമേയത്തിന് മറുപടി നല്കിയാല് മതിയെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലായിരുന്നു പ്രശ്നത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിശദീകരണം.
പ്രതിപക്ഷ അംഗങ്ങള്‍ക്കും ആലുവാക്കാര്ക്കും തീവ്രവാദ ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞതായുള്ള ആരോപണം തെറ്റിദ്ധാരണ ജനകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസിനെ ആക്രമിച്ചവര്‍ക്ക് ഭീകരവാദ ബന്ധങ്ങള്‍ ഉണ്ടെന്നത് വസ്തുതയാണ്. ആലുവ സംഘര്‍ഷത്തില്‍ കശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കിടെ കൊല്ലപ്പെട്ട മുഹമ്മദ് റഹീമിനൊപ്പം വിവിധ കേസുകളില്‍ ഉള്പ്പെട്ടിരുന്നയാളും ഉണ്ടായിരുന്നു. പ്രതിപക്ഷം ശ്രമിക്കുന്നത് മറ്റ് രാഷ്ട്രീയ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.