ന്യൂഡൽഹി : പ്രധാനമന്ത്രിയെ വധിക്കാൻ കമ്യൂണിസ്റ്റ് ഭീകരർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഭീമ-കൊറേഗാവ് സംഭവത്തോടനുബന്ധിച്ച് അറസ്റ്റ് ചെയ്ത കമ്യൂണിസ്റ്റ് ഭീകര സംഘടനകളുടെ അനുഭാവികളിൽ നിന്ന് ഇത്തരമൊരു വിവരം ലഭിച്ചതായി പൂനെ പൊലീസ് കോടതിയിൽ പറഞ്ഞു. രാജീവ് ഗാന്ധിക്കെതിരെയുണ്ടായ ആക്രമണത്തിന്റെ മാതൃകയിലാണ് പദ്ധതി തയ്യാറാക്കുന്നതെന്നും റിപ്പോർട്ട്.
രാജ്യത്ത് കമ്യൂണിസ്റ്റ് ഭീകര സംഘടനകളുടെ നട്ടെല്ലൊടിച്ച പ്രവർത്തനമാണ് കഴിഞ്ഞ നാലു വർഷമായി കേന്ദ്രസർക്കാർ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്നത്. പതിനഞ്ച് സംസ്ഥാനങ്ങളിൽ ബിജെപിയെ അധികാരത്തിലേറ്റാനും മോദിക്ക് കഴിഞ്ഞു. ഈ രീതിയിൽ പോയാൽ കമ്യൂണിസ്റ്റ് ഭീകര സംഘടനകൾക്ക് പ്രവർത്തിക്കാൻ ബുദ്ധിമുട്ടാകുമെന്നാണ് അറസ്റ്റിലായ ഒരാളുടെ വീട്ടിൽ നിന്നും ലഭിച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നത്.
https://www.youtube.com/watch?v=CdLP8_ob-oo
കമ്യൂണിസ്റ്റ് ഭീകര ബന്ധം ആരോപിച്ച് അറസ്റ്റിലായ സുധീർ ധവാലെ, സുരേന്ദ്ര ഗാഡ്ലിംഗ്, മഹേഷ് റാവത്ത് , ഷോമ സെൻ ,റോണ വിൽസൺ എന്നിവരെ അറസ്റ്റ് ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭ്യമായത്. മറ്റൊരു രാജീവ് ഗാന്ധി സംഭവത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്. പരാജയപ്പെട്ടേക്കാം. എന്നിരുന്നാലും പാർട്ടി ഈ പ്രമേയത്തിൽ ഉറച്ചു നിൽക്കണമെന്നും കത്തിൽ സൂചിപ്പിക്കുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പൂനെയിലെ ശനിവർവാഡയിൽ നടന്ന എൽഗർ പരിഷദ് എന്ന പരിപാടി കമ്യൂണിസ്റ്റ് ഭീകര സംഘടനകളുടെ പിന്തുണയോടെയാണെന്നാണ് പൊലീസ് കണ്ടെത്തിയത്. ഭീമ കൊറെഗാവ് പരിപാടിയിൽ പങ്കെടുത്തവരെ അഭിനന്ദിക്കുന്ന വരികളും കത്തിലുണ്ട്. പ്രതിഷേധം കെട്ടടങ്ങാൻ അനുവദിക്കരുതെന്നും കേഡർമാർ പ്രയത്നം തുടരണമെന്നും റോമ വിൽസണ് എഴുതിയ കത്തിൽ നിർദ്ദേശിക്കുന്നു.വിവിധ സർവകലാശാലകളിലെ ഉന്നത വിദ്യാഭ്യാസമുള്ള വിദ്യാർത്ഥികളെ സ്വാധീനിച്ച് സംഘടനയിൽ അംഗമാക്കണമെന്നും ആവശ്യമുണ്ട്. എൽഗർ പരിഷദിന്റെ പ്രധാന സംഘാടകനാണ് സുധീർ ധവാലെ. തുടർന്ന് നടന്ന ആക്രമണങ്ങളിൽ മഹാരാഷ്ട്രയിൽ വലിയ നാശനഷ്ടം ഉണ്ടായിരുന്നു.
കമ്യൂണിസ്റ്റ് ഭീകര സംഘടനകളുടെ സ്വാധീന മേഖലകളിൽ ജനങ്ങൾ അവരെ പുറന്തള്ളുന്നതും വിദേശ രാജ്യങ്ങളിൽ നിന്നുള്ള പണമൊഴുക്ക് കേന്ദ്രസർക്കാർ തടഞ്ഞതുമാണ് പ്രധാനമന്ത്രിക്കെതിരെയുള്ള ഗൂഢനീക്കത്തിനുള്ള കാരണമെന്നാണ് നിരീക്ഷണം. പ്രധാനമന്ത്രിയുടെ പൊതുപരിപാടികളിലോ റാലികളിലോ നുഴഞ്ഞുകയറി അപായപ്പെടുത്താനാണ് ഭീകര സംഘടനകൾ ശ്രമിക്കുന്നതെന്നാണ് സൂചന.