തൃശൂർ: കുന്നംകുളം വിവേകാനന്ദ കോളേജിൽ എസ് എഫ് ഐ യുടെ വൃക്ഷത്തൈ നടൽ പരിപാടി എബിവിപി പ്രവർത്തകർ തടഞ്ഞുവെന്ന എസ്എഫ്ഐയുടെ പ്രചാരണം നിഷേധിച്ച് കോളേജ് പ്രിൻസിപ്പാൾ . വൃക്ഷത്തൈ നടൽ തടഞ്ഞിട്ടില്ലെന്നും അനുമതിയില്ലാതെ കാമ്പസിനകത്ത് പ്രവേശിച്ച പുറത്ത് നിന്നുള്ളവരെയാണ് വിദ്യാർത്ഥികൾ തടഞ്ഞതെന്നും പ്രിൻസിപ്പാൾ കെ എം ഈശ്വരി ജനം ടി വിയോട് പറഞ്ഞു. കോളേജിലെ സമാധാനാന്തരീക്ഷം നശിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള നാടകമാണെന്ന് വിദ്യാർത്ഥിനികൾ പറയുന്നു.
https://www.youtube.com/watch?v=HXXmNZv_ttU
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള എസ് എഫ് ഐയുടെ വൃക്ഷത്തൈ നടൽ പരിപാടി എബിവിപി തടഞ്ഞുവെന്നും വ്യാദ്യാർത്ഥിനിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നുമാണ് എസ്എഫ്ഐയുടെ പ്രചാരണം. എന്നാൽ ഇത് നിഷേധിച്ച് എബിവിപി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സംഭവ ദിവസം കോളേജിൽ സംഭവിച്ച യഥാർത്ഥ വസ്തുതകൾ വെളിപ്പെടുത്തുകയാണ് കോളേജ് പ്രിൻസിപ്പാൾ കെ എം ഈശ്വരി.
18 വർഷത്തോളം തുടർച്ചയായി എബിവിപിയാണ് വിവേകാനന്ദ കോളേജ് യൂണിയൻ ഭരിക്കുന്നത്. കോളേജിലെ സമാധാന അന്തരീക്ഷം തകർത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള നാടകമാണ് കോളേജിൽ അരങ്ങേറിയതെന്ന് വിദ്യാർത്ഥിനികളും പ്രതികരിച്ചു.
കയ്യേറ്റം പോലും ഉണ്ടാകാതിരുന്ന വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കം കോളേജിൽ വച്ച് തന്നെ പരിഹരിച്ചതിനാലാണ് പോലീസിനെ പോലും വിവരമറിയിക്കാതിരുന്നതെന്ന് പ്രിൻസിപ്പാൾ വ്യക്തമാക്കുന്നു . ഇതോടെ എസ് എഫ് ഐ കേന്ദ്രങ്ങൾ പുറത്ത് വിട്ട വീഡിയോ ദൃശ്യങ്ങളുടെ ദുരുദ്ദേശം എന്താണെന്ന് വ്യക്തമാകുകയാണ്.