പത്തനംതിട്ട : പത്തനംതിട്ട ബസ്റ്റാൻഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് ബിജെപി പ്രവർത്തകനെ അറസ്റ്റ് ചെയ്തു. എം.എൽ.എ വീണാ ജോർജ്ജിന്റെ പരാതിയിലാണ് ബിജെപി പ്രവർത്തകൻ സൂരജ് ഇലന്തൂറിനെ അറസ്റ്റ് ചെയ്തത് . പോസ്റ്റ് തന്നെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് എം.എൽ.എ പരാതി നൽകിയത്. സൂരജിനെ കേസെടുത്ത ശേഷം വിട്ടയച്ചു.
ബിജെപി ഇലന്തൂർ എന്ന പേജിലായിരുന്നു പോസ്റ്റ്. വെള്ളക്കെട്ടും ഗട്ടറുകളും കൊണ്ട് സമ്പന്നമായ പത്തനംതിട്ട ബസ്റ്റാൻഡിന്റെ ചിത്രമായിരുന്നു പോസ്റ്റിൽ ഉണ്ടായിരുന്നത്. പ്രിയപ്പെട്ട എം.എൽ.എ ബ്യൂട്ടി പാർലറുകളും ഓർത്തോഡോക്സ് വിരുന്നുകളുമൊക്കെ കഴിഞ്ഞ് ഇതൊക്കെയൊന്ന് ശ്രദ്ധിച്ചാൽ വളരെ ഉപകാരമായിരുന്നു എന്നാണ് പോസ്റ്റിൽ ഉണ്ടായിരുന്നത്.
മാഡത്തിനു സഞ്ചരിക്കാൻ സർക്കാർ ചിലവിൽ ആഡംബര വാഹനമുണ്ട്. അല്ലെങ്കിൽ സഭ വക, അല്ലെങ്കിൽ മുത്തൂറ്റ് വക വിദേശനിർമ്മിത ലക്ഷ്വറി വാഹനങ്ങൾ ധാരാളമുണ്ടാകും . അറിയാതെ വോട്ടു ചെയ്തുപോയ പാവങ്ങൾക്ക് വേറെ വഴിയില്ല മാഡം എന്നും പോസ്റ്റിൽ ഉണ്ടായിരുന്നു.എം.എൽ.എ പരാതി നൽകിയതിനെ തുടർന്ന് സൂരജിനെ സ്റ്റേഷനിൽ വിളിപ്പിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
നീന്തൽ തടാകം പോലെയായ ബസ്റ്റാൻഡിൽ വള്ളമിറക്കി യുവമോർച്ച നേരത്തെ പ്രതിഷേധിച്ചിരുന്നു.