കോയമ്പത്തൂർ: ആഡംബര സൗകര്യങ്ങളോടുകൂടിയ ഡബിൾ ഡക്കർ ട്രെയിൻ ഉദയ് എക്സ്പ്രസ് യാത്ര തുടങ്ങി. കോയമ്പത്തൂരിൽ കേന്ദ്ര റെയിൽവേ സഹമന്ത്രി രാജൻ ഗോഹെയ്നാണ് ഉദയ് ഫ്ലാഗ് ഓഫ് ചെയ്തത്. രാജ്യത്തെ രണ്ടാമത്തെ ഡബിൾ ഡക്കർ ആണ് സർവീസ് ആരംഭിച്ചത്.
തിരക്കേറിയ പാതകളിൽ 40 ശതമാനം അധികം യാത്രക്കാരെ കൂടുതൽ ഉൾക്കൊള്ളാൻ തക്ക വിധമുള്ള തീവണ്ടിയാണ് ഉദയ് (ഉത്കൃഷ്ട് ഡബിൾ-ഡെക്കർ എയർ-കണ്ടീഷൻഡ് യാത്രി). തീവണ്ടികളിൽ വൈഫൈ അടക്കമുള്ള സൗകര്യങ്ങളും ഇതിൽ ലഭ്യമാണ്. വൈഫൈയ്ക്ക് പുറമെ ടാബ് ഉപയോഗിച്ച് ഭക്ഷണങ്ങൾ ഓർഡർ ചെയ്യാനുള്ള സൗകര്യം, മിനി ഡൈനിംഗ് ഏരിയ തുടങ്ങിയ സൗകര്യങ്ങളും ഈ തീവണ്ടിയിലുണ്ട്.
കടും ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള പൂർണമായും എയർ കണ്ടീഷൻ ചെയ്ത എട്ട് കോച്ചുകളാണ് തീവണ്ടിയിലുള്ളത്. ഒരു കോച്ചിൽ 120 പേർക്ക് ഇരുന്ന് യാത്ര ചെയ്യാം.
കോയമ്പത്തൂർ–ബംഗളൂരു–കോയമ്പത്തൂർ റൂട്ടിലാണ് ഉദയ് ഇപ്പോൾ സർവീസ് നടത്തുക. 610 രൂപയാണ് കോയമ്പത്തൂരിൽ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രാ നിരക്ക്.
രാവിലെ 5.45ന് ഉദയ് കോയമ്പത്തൂരില്‍നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെടും. ഉച്ചയ്ക്ക് 12.40 ന് ബംഗളൂരുവിലെത്തും. ബെംഗളൂരുവില്‍നിന്ന് 2.15-ന് പുറപ്പെട്ട് രാത്രി 9-ന് തിരിച്ച് കോയമ്പത്തൂരിലെത്തും. തിരുപ്പുർ, ഈറോഡ്, സേലം, കുപ്പം, കെആർ പുരം എന്നിവിടങ്ങളിൽ ഈ ആഡംബര തീവണ്ടിയ്ക്ക് സ്റ്റോപ്പുണ്ട്.