ന്യൂഡൽഹി : ബോളിവുഡ് താരം സൽമാൻ ഖാനെ വധിക്കാൻ അധോലോക ഭീകരർക്ക് പദ്ധതിയുണ്ടായിരുന്നതായി വെളിപ്പെടുത്തൽ. ഹരിയാന സ്പെഷ്യൽ ടാസ്ക് ഫോഴ്സ് പിടികൂടിയ അധോലോക സംഘാംഗം സമ്പത്ത് നെഹ്രയാണ് വെളിപ്പെടുത്തൽ നടത്തിയത്.സൽമാനെ കൊല്ലുമെന്ന് പ്രഖ്യാപിച്ച ലോറൻസ് ബിഷ്ണോയിയുടെ അനുയായിയാണ് നെഹ്ര.
ഇതിനായി മുംബൈയിലെ സൽമാന്റെ വസതിക്ക് സമീപം രണ്ടു ദിവസം നെഹ്ര നിരീക്ഷണം നടത്തി. വധത്തിനു ശേഷം വിദേശത്തേക്ക് കടക്കാനായിരുന്നു പദ്ധതി. സൽമാന്റെ നീക്കങ്ങൾ വിശദമായി നിരീക്ഷിച്ച് നോട്ടെഴുതിയായിരുന്നു പദ്ധതി നടപ്പാക്കാൻ ശ്രമിച്ചത്. എത്രനേരം സൽമാൻ ബാൽക്കണിയിൽ ഉണ്ടാകും.എപ്പോഴൊക്കെയാണ് വിശ്രമ നേരങ്ങൾ എന്നിവയൊക്കെ നെഹ്ര കുറിച്ചെടുത്തു.
മാൻവേട്ടക്കേസുമായി ബന്ധപ്പെട്ടാണ് സൽമാനെ കൊല്ലുമെന്ന് ബിഷ്ണോയ് ഭീഷണി മുഴക്കിയത്. സൽമാനെ കൊലപ്പെടുത്തിയതിനു ശേഷം വിദേശത്തേക്ക് കടക്കാനായിരുന്നു പദ്ധതിയെന്നും നെഹ്ര പൊലീസിനോട് പറഞ്ഞു. ജൂൺ ആറിന് ഹൈദരാബാദിൽ നിന്നാണ് നെഹ്ര അറസ്റ്റിലായത്.സമൂഹ മാദ്ധ്യമങ്ങളിൽ വളരെ സജീവമായ ബിഷ്ണൊയ് സംഘത്തിലെ ഷാർപ്പ് ഷൂട്ടറാണ് സമ്പത്ത് നെഹ്ര.
2016 ൽ ഒരു കാർ മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിൽ ഇറങ്ങി. പട്യാല ജയിലിൽ വച്ച് ലോറൻസ് ബിഷ്നോയുമായീ പരിചയത്തിലായ ഇയാൾ പിന്നീട് സംഘത്തിലെ പ്രമുഖനായി മാറുകയായിരുന്നു.