ശ്രീനഗർ : ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച ആറു ഭീകരരെ സൈന്യം വധിച്ചു. കുപ്വാരയിലെ കെറൻ പ്രവിശ്യയിലാണ് സംഭവം. നുഴഞ്ഞുകയറ്റം കണ്ടെത്തിയതോടെ സൈന്യം പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
റംസാൻ മാസത്തിൽ സൈനിക ഓപ്പറേഷനുകൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും ഭീകരാക്രമണം ഇപ്പോഴും തുടരുകയാണ് . നിരവധി ഗ്രനേഡ് ആക്രമണങ്ങളും സൈനികർക്കും ജനങ്ങൾക്കുമെതിരെ ഇക്കാലയളവിൽ ഭീകരർ നടത്തിയിരുന്നു.ഇതിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സാധാരണക്കാരായ ഇസ്ലാം മത വിശ്വാസികൾക്ക് റംസാൻ മാസത്തിൽ ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായിരുന്നു സർക്കാർ സൈനിക നീക്കങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. അതേ സമയം ഭീകരാക്രമണങ്ങൾ പ്രതിരോധിക്കുന്ന വിഷയത്തിൽ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്നും വ്യക്തമാക്കിയിരുന്നു.
അതിർത്തിയിൽ നിന്നുള്ള പാക് ഷെല്ലിംഗ് ഇടയ്ക്ക് ശക്തമായത് നുഴഞ്ഞുകയറ്റക്കാരെ കടത്തിവിടുന്നതിനാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. ഭീകരരുമായി പിന്നീട് നടന്ന എറ്റുമുട്ടലുകൾ ഇത് ശരിവയ്ക്കുന്ന തരത്തിലാണ്. ഈ വർഷം ഇതേവരെ 88 ഭീകരരെയാണ് സൈന്യം വധിച്ചത്.