ന്യൂഡൽഹി : ഇന്ത്യൻ ദേശീയവാദികളെ അപമാനിച്ച അമേരിക്കൻ സീരിയലിനെതിരെ പ്രതിഷേധം ശക്തമായതോടെ സീരിയൽ പ്രൊഡ്യൂസറും നടിയും മാപ്പു പറഞ്ഞു. ക്വാണ്ടിക്കോ എന്ന അമേരിക്കൻ സീരിയലിന്റെ പ്രോഡ്യൂസർ എബിസി നെറ്റ്വർക്കും സീരിയലിൽ അഭിനയിച്ച ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുമാണ് മാപ്പു പറഞ്ഞത്.
പാകിസ്ഥാനെ കുടുക്കാൻ ഇന്ത്യൻ ദേശീയവാദികൾ അമേരിക്കയിലെ മാൻഹട്ടനിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിടുന്നതായാണ് സീരിയലിൽ ചിത്രീകരിച്ചത്. കശ്മീർ വിഷയത്തിൽ ഇന്ത്യ പാക് ചർച്ചകൾ നടക്കുന്നതിനു തൊട്ടു മുൻപേ ആണ് ഹിന്ദു ദേശീയ വാദികൾ ഭീകരാക്രമണം പദ്ധതിയിടുന്നത്. കുറ്റം പാകിസ്ഥാന്റെ തലയിൽ കെട്ടി വയ്ക്കാൻ ദേശീയവാദികൾ ശ്രമിക്കുന്നതായും സീരിയലിൽ കാണിച്ചിരുന്നു.
കഴിഞ്ഞ ജൂൺ ഒന്നിനായിരുന്നു സംപ്രേഷണം. തുടർന്ന് സീരിയലിനെതിരെ വലിയ പ്രതിഷേധമുയർന്നു. പ്രിയങ്ക ചോപ്രക്കെതിരെയും സാമൂഹിക മാദ്ധ്യമങ്ങളിലടക്കം ശക്തമായ പ്രതിഷേധമുയർന്നതോടെ എബിസി നെറ്റ്വർക്ക് മാപ്പു പറഞ്ഞു.
ഇത് ദേശീയവാദികളെ മാത്രമല്ല ഇന്ത്യയെ തന്നെ അപമാനിക്കുന്നതാണെന്ന് അഭിപ്രായങ്ങൾ ഉയർന്നതോടെ ഇന്ത്യയേയും ദേശീയ വാദികളേയും അപമാനിക്കുക എന്നത് തന്റെ ലക്ഷ്യമായിരുന്നില്ലെന്ന് പ്രിയങ്ക വ്യക്തമാക്കി. ഇന്ത്യക്കാരിയായതിൽ അഭിമാനിക്കുന്ന ഒരാളാണ് താനെന്നും ആത്മാർത്ഥമായി ക്ഷമ പറയുന്നുവെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
I’m extremely saddened and sorry that some sentiments have been hurt by a recent episode of Quantico. That was not and would never be my intention. I sincerely apologise. I'm a proud Indian and that will never change.
— PRIYANKA (@priyankachopra) June 9, 2018
എബിസി നെറ്റ്വർക്ക് മാപ്പു പറഞ്ഞിട്ടും ഇന്ത്യയെ അപമാനിച്ചതിൽ പ്രിയങ്ക ചോപ്ര മാപ്പുപറയാത്തതെന്ത് എന്ന ചോദ്യവും ഉയർന്നു. ഇതോടെയാണ് പ്രിയങ്ക മാപ്പു പറഞ്ഞത്