സിംഗപ്പൂർ: ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും സിംഗപ്പൂരിലെത്തി. സിംഗപ്പൂര്‍ വിദേശകാര്യമന്ത്രിയുടെ നേതൃത്വത്തിൽ ഇരു രാഷ്ട്രത്തലവന്മാർക്കും ഊഷ്മള വരവേൽപ്പ് നൽകി. ചൊവ്വാഴ്ചയാണ് ചരിത്ര കൂടിക്കാഴ്ച.
ലോകം ഉറ്റുനോക്കുന്ന ചരിത്ര കൂടിക്കാഴ്ചയ്ക്ക് വേദിയാകുന്നതിന്റെ ആവേശത്തിലാണ് സിംഗപ്പൂർ. ചൊവ്വാഴ്ച നടക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായി പഴുതടച്ച സുരക്ഷയാണ് സിംഗപ്പൂരിൽ ഏർപ്പെടുത്തിയത്. സുരക്ഷാചുമതലയ്ക്ക് മാത്രമായി 5000 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളതെന്ന് സിംഗപ്പൂർ ആഭ്യന്തരമന്ത്രി കാശിവിശ്വനാഥന് ഷണ്മുഖം അറിയിച്ചു.
സെന്റോസ് ദ്വീപിലെ കാപെല്ലാ ദ്വീപിലാണ് ഇരു രാഷ്ട്രത്തലവന്മാരുടെയും കൂടിക്കാഴ്ച. സിംഗപ്പൂരിലെ പയാ ലെബാർ വ്യോമസേനാ താവളത്തിലാണ് ട്രംപ് എത്തിയത്. വിദേശകാര്യസെക്രട്ടറി മൈക്ക് പൊംപെയോ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടന് എന്നിവരടങ്ങുന്ന ഉന്നതലസംഘവും ട്രംപിനൊപ്പമുണ്ട്.
എയർ ചൈന 747 വിമാനത്തിൽ ചാങ്കി വിമാനത്താവളത്തിലാണ് കിം വന്നിറങ്ങിയത്. 2011ൽ അധികാരമേറ്റ ശേഷം ഇതാദ്യമായാണ് ഇത്രയധികം ദൂരം കിം യാത്രചെയ്യുന്നത്.
ഒരുവർഷത്തോളം നീണ്ട തർക്കങ്ങൾക്കൊടുവിലാണ് ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ചർച്ചകൾ ആരംഭിച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങിയതും. ഉച്ചകോടി ശുഭകരമാകുമെങ്കിൽ കിം ജോംഗ് ഉന്നിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്ന് ഡോണൾഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു.
മറിച്ചായാൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോരുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.