കൊച്ചി ; വൻ വാതക നിക്ഷേപം കൊച്ചിയുൾപ്പെടെയുള്ള തീരത്ത് കണ്ടെത്തിയതോടെ എണ്ണ-പ്രകൃതി വാതക കോർപ്പറേഷൻ, യു.എസ്. ജിയോളജിക്കൽ സർവേ, ജാപ്പനീസ് ഡ്രില്ലിങ് കമ്പനി എന്നിവയുമായി ചേർന്ന് സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.
രാജ്യത്തെ 300 വർഷത്തെ ഊർജ്ജാവശ്യങ്ങൾ നിറവേറ്റാനുതകും വിധത്തിലുള്ള പ്രകൃതിവാതക നിക്ഷേപമാണ് കൊച്ചിയിലും,കൃഷ്ണ-ഗോദാവരി തടങ്ങൾ,കാവേരി തടം എന്നിവിടങ്ങളിലുമായി കണ്ടെത്തിയത്.ഇവിടങ്ങളിൽ 130 ലക്ഷം കോടി ക്യൂബിക്ക് അടി ഹൈഡ്രേറ്റ് പ്രകൃതിവാതക ശേഖരമുണ്ടെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേയാണ് കണ്ടെത്തിയത്.
ഇവ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തിയാൽ ലോകത്തിലെ വൻ സാമ്പത്തിക ശക്തിയാകും ഇന്ത്യ.ഇതിനായി സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന്റെ ചിലവുകൾ ഓയിൽ ഇൻഡസ്ട്രി ഡെവലപ്മെന്റ് ബോർഡ് (ഒ.ഐ.ഡി.ബി.), ഒ.എൻ.ജി.സി, ഗെയിൽ, ഓയിൽ ഇന്ത്യ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവ ചേർന്ന് ചെലവ് വഹിക്കും. ഒ.ഐ.ഡി.ബി. 200 കോടി രുപ അനുവദിച്ചിട്ടുണ്ട്.
പ്രകൃതിവാതക ഹൈഡ്രേറ്റിന്റെ ഗവേഷണങ്ങൾക്കായി മുംബൈയിലെ പനവേലിൽ പ്രത്യേക കേന്ദ്രം തുടങ്ങുമെന്ന് ഒ.എൻ.ജി.സി. തീരുമാനിച്ചിരുന്നു.പുതിയ സാഹചര്യത്തിൽ ഇതിന് വേഗം കൂടും.
മുൻപ് 2009 ലും 2013 ലും കൊച്ചിയിൽ ആഴക്കടലിൽ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പര്യവേക്ഷണം നടത്തിയിട്ടുണ്ട്.എന്നാൽ രണ്ടുതവണ കുഴിച്ച എണ്ണക്കിണറുകൾക്കും ഫലമുണ്ടായിരുന്നില്ല.ഇത്തവണ കൃഷ്ണ-ഗോദാവരി തടത്തിലാവും ആദ്യം പര്യവേക്ഷണം നടത്തുക.
അമേരിക്കൻ ജിയോളജിക്കൽ സർവേ കണ്ടെത്തിയ പ്രകൃതിവാതക നിക്ഷേപത്തിൽ മൂന്നിലൊരു ശതമാനവും കൊച്ചിയിലാണ്.അത് കെരലത്തിന്റെ വികസന സ്വപ്നങ്ങൾക്കും വേഗം കൂട്ടും.