സിംഗപ്പൂർ: സിംഗപ്പൂരിൽ ചരിത്ര കൂടിക്കാഴ്ച. ഡൊണാൾഡ് ട്രംപും കിം ജോംഗ് ഉന്നും നിർണായക കരാറുകളിൽ ഒപ്പുവെച്ചു. നാല് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച പൂർത്തിയായി. അതേസമയം, കരാറുകളുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
കൊറിയൻ ഉപഭൂഖണ്ഡത്തിലെ ബന്ധങ്ങളിൽ മാറ്റമുണ്ടാകുമെന്ന് ട്രംപ് പ്രതികരിച്ചു. ചരിത്രബന്ധം സ്ഥാപിക്കാനായതിൽ സന്തോഷമുണ്ടെന്ന് കിമ്മും വ്യക്തമാക്കി.
സെന്റോസ് ദ്വീപിലെ കാപെല്ലാ ദ്വീപിലാണ് ഇരു രാഷ്ട്രത്തലവന്മാരുടെയും കൂടിക്കാഴ്ച.
ശാശ്വത സമാധാനമാണ് ചർച്ചയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉത്തരകൊറിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ആണവനിരായുധീകരണത്തെ ഇരുരാജ്യങ്ങളും എങ്ങനെ നിർവചിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ചർച്ചകളുടെ പര്യവസാനം. പ്രവചനാതീതരായ രണ്ട് നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നത് വളരെ പ്രതീക്ഷയിലാണ് ലോകം ഉറ്റ് നോക്കുന്നത്.
ആറുപതിറ്റാണ്ടിനിടെ ഇത് ആദ്യമായാണ് ഇരു രാഷ്ട്രങ്ങളുടെ നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നത്. നേരത്തെ ചർച്ച സംബന്ധിച്ച് ചില ആശങ്കകൾ ഉയർന്നുവെങ്കിലും ഇത് പരിഹരിച്ചാണ് ഇരുവരും സിംഗപ്പൂരിലെത്തിയത്.